കൊല്ലുന്ന രാജാവും തിന്നുന്ന മന്ത്രിയും

– വിഷ്ണു പ്രസാദ്

അസോസിയേറ്റ് ബാങ്കുകളുടെ ലയനവിരുദ്ധ സമരത്തിന്റെ ഗതിനിർണ്ണയത്തില്‍ നിർണ്ണായക പങ്കു വഹിക്കേണ്ടിയിരുന്ന രണ്ടു ദിവസങ്ങളായിരുന്നു ജൂലൈ പന്ത്രണ്ടും പതിമൂന്നും. മാസങ്ങൾക്കു മുൻപേ പൊതുജനങ്ങളെ അറിയിച്ചും എല്ലാത്തരത്തിലും നിയമപരവും സംഘടനാപരവുമായ രീതിയില്‍ സമരനോട്ടീസ് മാനേജുമെന്റിന് നല്കിയും തീരുമാനിച്ചു നടപ്പാക്കേണ്ടിയിരുന്ന രണ്ടു സമരദിനങ്ങള്‍…. എന്നാല്‍ സമരം നടക്കില്ല.. അവസാന നിമിഷം ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ. സ്റ്റേ എന്നത് അന്തിമ വിധി അല്ല. എങ്കിലും നീതിയുടെയും നൈതികതയുടെയും എല്ലാ സീമകളും ലംഘിച്ചു പൊതുമേഖല ബാങ്ക് ലയനം എന്ന ദേശവിരുദ്ധ നയത്തിന് ഊർജ്ജം പകർന്നുകൊണ്ടുള്ളതാണ് ഡൽഹി ഹൈക്കോടതിയുടെ ഈ ഇടപെടല്‍. സമരം സംബന്ധിച്ചുള്ള ഒരു വിവരങ്ങളും സാഹചര്യങ്ങളും പരിശോധിച്ചിട്ടോ പരിഗണിച്ചിട്ടോ ഉള്ള ഉത്തരവ് അല്ല എന്നത് പകൽ പോലെ വ്യക്തമാണ്‌.

ഒരു തൊഴിലാളി യൂണിയന്റെ പ്രവർത്തനങ്ങളിൽ, നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങളുടെ മേലുള്ള ജ്യുഡീഷ്യറിയുടെ നഗ്നമായ കടന്നുകയറ്റം. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യംചെയ്യുക എന്നല്ല, ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങളെ യാതൊരു സാങ്കേതികതകളും പാലിക്കാതെ റദ്ദു ചെയ്തുകൊണ്ടുള്ള ഏക പക്ഷീയമായ ഒരു വിധി. വളരെ അടിസ്ഥാനപരമായ ആശങ്കകൾ ഉണർത്തുന്ന ഒന്നാണ് അത്. തൊഴിലാളി യൂണിയനുകള്‍ ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയിൽ നിർണായക സ്ഥാനം വഹിക്കുന്ന ഒന്നാണ്. തൊഴില്‍ നിയമങ്ങളുടെ പരിധിയിൽ നിന്ന് പ്രവർത്തിക്കുന്ന ഇവയാണ് അന്തസ്സോടെ തൊഴില്‍ ചെയ്തു ജീവിക്കാൻ ഇന്ന് നിലവിലുള്ള സാഹചര്യങ്ങൾ ഒരുക്കിത്തന്നത്. തൊഴില്‍ നിയമങ്ങൾ ഇല്ലാത്ത, എന്തിനു തൊഴിലാളികള്‍ പോലും വേണ്ടാത്ത, ലാഭം മാത്രം ആവശ്യമുള്ള ഒരു കിനാശ്ശേരി ആണല്ലോ കോർപ്പറേറ്റുകൾ സ്വപ്നം കാണുന്നത്. പക്ഷെ അതിനു കുടപിടിച്ചു കൊടുക്കേണ്ട കാര്യം ജുഡീഷ്യറിക്ക് ഉണ്ടോ എന്നുള്ളത് അത്ര നിസ്സാരമായ ഒരു ചോദ്യം അല്ല. നമ്മുടെ ഭരണഘടന നമുക്ക് തരുന്ന സുരക്ഷിത്വത്തിന്റെ ആണിക്കല്ലുകളില്‍ ഒന്നിന് തുരങ്കംവെയ്ക്കുന്ന നടപടി ആണ് ഈ ഇടക്കാല ഉത്തരവ്. അതിനെ തൊഴിലാളികൾ നിയമപരമായി നേരിടുക തന്നെ ചെയ്യും.

— source navamalayali.com

ഒരു അഭിപ്രായം ഇടൂ