കോവിഡ്-19 ന്റെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിക്കുകയാണല്ലോ. ആളുകള്‍ ശ്വാസം കിട്ടാതെ മരിച്ച് വീഴുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയമോ? ഒരു കൂസലും ഇല്ലാതെ ജനത്തിന്റെ കഷ്ടപ്പാടുകളെ പരിഗണിക്കുകപോലും ചെയ്യാതെ മാധ്യമ ഗിമിക്കുകള്‍ കളിച്ച് നടക്കുകയാണ് അവര്‍. ഫാസിസ്റ്റ് സര്‍ക്കാരിന്റെ മുഖമുദ്രയാണ് ഈ സ്വഭാവം. ഇവിടെ മാത്രമല്ല, അമേരിക്ക, ബ്രസീല്‍, ബ്രിട്ടണ്‍, ഇന്‍ഡോനേഷ്യ തുടങ്ങിയെല്ലായിടത്തും ഇതേ കഥയാണ്.
മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന എന്തോ മഹത്തരമെന്ന് പ്രചരിപ്പിക്കപ്പെട്ട നേതാവ് സ്വന്തം ജനം (സ്വന്തം പാര്‍ട്ടിയുടെ എംഎല്‍എമാര്‍ സഹിതം) ശ്വാസംകിട്ടാതെ മരിച്ചുവീഴുമ്പോള്‍ കാര്യമായ ഒരു പ്രവര്‍ത്തിയും ഇല്ലാതെ ഇരിക്കുന്നതെ എന്ന് നിഷ്കളങ്കരായ ആളുകള്‍ ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ അതില്‍ അസാധരണത്വം ഒന്നുമില്ല. കര്‍ഷക സമരത്തിലും, മറ്റ് എല്ലാ സാമൂഹ്യ പ്രശ്നങ്ങളിലും പൌരനെ കാണാത്ത നേതൃത്വമാണല്ലോ അവര്‍. എന്നാല്‍ അവര്‍ നിഷ്ക്രിയരായി ഇരിക്കുന്നതിന്റെ പ്രധാന കാരണം അവര്‍ക്ക് അറിവും ശേഷിയും ഇല്ലാത്തെ പാവകളായ ആളുകളാണ് എന്നതാണ്.
യാതൊരു വിവരവും കഴിവുകളും ഇല്ലാത്ത ഒരു ചെറുകൂട്ടം പാവകളാണ് ഫാസിസ്റ്റ് ഭരണത്തില്‍ അധികാരത്തിന്റെ പ്രതീകമായി പ്രത്യക്ഷത്തില്‍ വരുന്നത്. എല്ലാ കാലത്തും അത്തരം വിവരദോഷികള്‍ ഉണ്ടായിരിക്കുമെങ്കിലും മുതലാളിത്തത്തിന് ലാഭത്തിന്റെ തോത് 3% ന് മേലെ നിര്‍ത്താനാകയാല്‍ അവര്‍ കേവല ജനാധിപത്യ ഭരണത്തിന് ഭീഷണിയുണ്ടാക്കില്ല. ഭൂമി പരന്നതാണ്, മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടില്ല തുടങ്ങി അപ്പപ്പോള്‍ തോന്നുന്ന വിവരക്കേടുകള്‍ പറഞ്ഞ് വാര്‍ത്തയിലെത്താന്‍ ശ്രമിക്കുന്ന ഈ കോമാളികള്‍ക്ക് ഒരു പ്രാധാന്യവും കിട്ടില്ല.
എന്നാല്‍ മുതലാളിത്തത്തിന് അതിന്റെ ലാഭം നിലനിര്‍ത്താനാകാത്ത സ്ഥിതി വരുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. അത് മുതലാളിത്തന്റെ അഭിഭാജ്യ സ്വഭാവമാണ്. ആ സ്ഥിതി വരുമ്പോള്‍ വലിയ തൊഴിലില്ലായ്മ, ദാരിദ്യം, പട്ടിണി, അസമത്വം തുടങ്ങി മാലപ്പടക്കം പോലെ പ്രശ്നങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകും. ജനം രോഷാകുലരാകും.
ആ രോഷത്തെ ദിശമാറ്റിവിടേണ്ടത് അധികാരികളുടെ അഥവ മുതലാളിമാരുടെ ആവശ്യമാണ്. അതിന് വലിയ അദ്ധ്വാനമൊന്നും ആധുനിക സമൂഹത്തില്‍ ആവശ്യമില്ല. അതുവരെ സാമാന്യ യുക്തിക്ക് നിരക്കാക്കത് എന്ന് പറഞ്ഞ് അവഗണിക്കപ്പെട്ടവര്‍ക്ക് മൈക്കും വേദിയും ഒരുക്കിക്കൊടുത്താല്‍ മാത്രം മതി. അവര്‍ അതുവരെ കേട്ടിട്ടില്ലാത്ത് വിവരക്കേടുകളും കേവലവാദങ്ങളും നിരത്തും. കേവലവാദങ്ങള്‍ എപ്പോഴും മുതലാളിമാര്‍ക്ക് ഗുണകരമായിരിക്കും. ഒപ്പം അവര്‍ക്ക് അധികാരത്തിലെത്താനായി സാമ്പത്തിക സഹായവും നല്‍കും. തിരിച്ച് പ്രത്യുപകാരമായി ഇവര്‍ മുതലാളിമാര്‍ കൊടുക്കുന്ന പദ്ധതികളും നയങ്ങളും നടപ്പാക്കിക്കൊടുക്കുകയും ചെയ്യും.
അപ്പോള്‍ അതുവരെ ജനശ്രദ്ധ കിട്ടാത്ത ഈ കോമാളികള്‍ പ്രശ്നത്തിന് കാരണമായി യാതൊരു ബന്ധവുമില്ലാത്ത ദുര്‍ബലരായ ഒരു കച്ചിത്തുരുമ്പിനെ കണ്ടെത്തി കുറ്റം ആരോപിക്കും. യുക്തി ചിന്തയെ നശിപ്പിച്ച് വൈകാരിക പരത്തും. തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ രാജ്യത്തെ (ഉള്ളതോ ഇല്ലാത്തതോ ആയ) പഴയ പ്രതാപത്തിലേക്ക് എത്തിക്കാം എന്ന വ്യാജ വാഗ്ദാനം ജനത്തിന് നല്‍കും. മുതലാളിത്തം എന്ന യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ജനശ്രദ്ധ മാറ്റി വ്യവസ്ഥയുടെ പരിപൂര്‍ണ്ണ തകര്‍ച്ചയിലേക്ക് (യുദ്ധം) നയിക്കുന്ന ഇവരെ മുതലാളികള്‍ക്ക് പ്രീയപ്പെട്ടവരാണ്. (മുതലാളിമാര്‍ക്ക് രാജ്യമില്ല. അതുകൊണ്ട് യുദ്ധം അവരെ ബാധിക്കില്ല.) അവര്‍ ഈ കൂട്ടര്‍ക്ക് വേദി നല്‍കി പ്രാധാന്യം വര്‍ദ്ധിപ്പിക്കും. (നമ്മുടെ നാട്ടിലും ഇവരെ ചാനലുകള്‍ ചര്‍ച്ചക്ക് വിളിക്കുന്നത് ഓര്‍ക്കുക.)
ഒരു ബോധവും ഇല്ലാത്ത കൂട്ടരായ ഇവര്‍ക്ക് അധികാരം കിട്ടിയിട്ട് എന്ത് കാര്യം. കാര്യം മുതലാളിമാര്‍ക്കുണ്ട്. തങ്ങളുടെ ബിസിനസിന് ലാഭം കിട്ടാനായി എന്താണ് നടപ്പാക്കേണ്ടത് എന്ന് മുതലാളിമാര്‍ വ്യക്തമായി രൂപരേഖ തയ്യാറാക്കി ഈ കോമാളികള്‍ക്ക് കൊടുക്കും. അവര്‍ വേദിയില്‍ കയറി കിടിലന്‍ പ്രസംഗം നടത്തും. ആ പ്രസംഗവും മുതലാളിമാര്‍ എഴുതിക്കൊടുത്ത് പഠിപ്പിക്കുന്നതാണ്. ( അമേരിക്കയുടെ പ്രസിഡന്റായ റെയ്ഗണിനോട് പ്രസംഗം “വേഗം വായിക്കടാ” എന്ന അര്‍ത്ഥത്തില്‍ പറയുന്ന മുതലാളിയെ Capitalism: A Love Story(1) എന്ന ഡോക്കുമെന്ററിയില്‍ കാണാം.)
എന്നാല്‍ ജനത്തിന് ഗുണമുള്ള പദ്ധതിയുണ്ടാക്കാന്‍ മുതലാളിമാരില്ലാത്തതിനാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഒരിക്കലും ഈ ഭരണാധികാരികളുടെ ശ്രദ്ധയിലേ വരില്ല. ശ്രദ്ധയില്‍ വന്നാലും എന്ത് ചെയ്യണമെന്നും അവര്‍ക്ക് അറിയുകയുമുണ്ടാവില്ല. മുതലാളിക്ക് ഗുണമുള്ള പരിപാടി അവര്‍ എഴുതിക്കൊടുക്കും ഇവര്‍ അത് നടപ്പാക്കും അത്രമാത്രം.
ആധാര്‍, നോട്ട് നിരോധനം, ജിഎസ്‌ടി, വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍, പൌരത്വനിയമം, തൊഴില്‍നിയമം, കാര്‍ഷിക നിയമം ഇതിലെല്ലാം മുതലാളിയുടെ ശുഷ്കാന്തി കാണാം. പക്ഷേ കോവിഡിന്റെ കാര്യത്തിലോ. വാക്സിന്‍ വിറ്റ് കാശുണ്ടാക്കു എന്നതിനപ്പുറം ഒരു പദ്ധതിയും ഇല്ല.
നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് കരുതി ഒരിക്കലും ഫാസിസ്റ്റുകളെ പിന്‍തുണക്കരുത്. അതുകൊണ്ട് പ്രചാരവേലകളിലൂടെ നമുക്ക് മഹത്തായ പാരമ്പര്യം തിരിച്ച് കൊണ്ടുവരുന്നവരെയല്ല ഭരണാധികാരികളായി വേണ്ടത്. ഇന്നത്തെയും നാളത്തേയും പ്രശ്നങ്ങളെ കാണാനും പഠിക്കാനും മനസിലാക്കാനും പ്രവര്‍ത്തിക്കാനും ബൌദ്ധികമായ ശക്തിയുള്ള തലച്ചോറുള്ള ആളുകളാവണം. ആ ബോധമുള്ള ജനം ഉണ്ടായെങ്കിലേ അത്തരം നേതാക്കളും ഉണ്ടാകൂ. ജനത്തിന്റെ ബോധം ഉയര്‍ത്തുന്ന പ്രവര്‍ത്തികള്‍ ചെയ്യുക.
അനുബന്ധം:
#
100ല്‍ അധികം ശവശരീരങ്ങള്‍ യൂപിയിലേയും ബീഹാറിലേയും ഗംഗാ നദിയിലൂടെ ഒഴുകുന്നു.
#
കോവിഡ് രോഗം ബാധിച്ച് ബി.ജെ.പി.യുടെ നാല് എം.എൽ.എ.മാരാണ് ഇതിനിടയിൽ മരിച്ചത്.
#
ബി.ജെ.പി.യുടെ ഫിറോസാബാദ് എം.എൽ.എ. പപ്പു ലോധി, തന്റെ കോവിഡ് രോഗിയായ ഭാര്യ ആഗ്രയിലെ മെഡിക്കൽ കോളേജിൽ കിടയ്ക്കക്കായി കാത്ത് മൂന്നുമണിക്കൂർ തറയിൽ കിടക്കേണ്ടിവന്നതിന്റെ ദൃശ്യം വീഡിയോയിൽ പകർത്തി പുറത്തുവിട്ടിരുന്നു.
#
ഉത്തരാഖണ്ഡില്‍ നദീതീരത്ത് അടിഞ്ഞ മൃതദേഹങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയില്‍; കൊവിഡ് രോഗികളുടേതെന്ന് പ്രദേശവാസികള്‍. ഉത്തരാഖണ്ഡിലെ കേദാര്‍ഘട്ടിലെ ഭാഗീരഥി നദിക്കരയില്‍ കരയ്ക്കടിഞ്ഞ മൃതദേഹങ്ങള്‍ നായ്ക്കള്‍ കടിച്ചു വലിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
#
1. സിനിമ: ഒരു പ്രേമ കഥ
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, after neritam. append wordpress. and then press enter key.