ചൈനയിലെ രാസവള മലിനീകരണം

ലോകത്തെ ഏറ്റവും വലിയ ധാന്യ ഉത്പാദകരായ ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ രാസവള ഉപഭോക്താക്കള്‍. അവര്‍ ആ ഉപഭോഗം 50% കുറക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഗൌരവകരമായ മലിനീകരണമാണ് അതുണ്ടാക്കുക എന്ന് റിപ്പോര്‍ട്ട്.

“ചൈനയില്‍ ഏറ്റവും അധികം മലിനീകരണമുണ്ടാക്കുന്നത് കൃഷിയാണെന്ന് മിക്കവര്‍ക്കും അറിയില്ല,” എന്ന് School of Agricultural Economics and Rural Development, Renmin University of China ന്റെ തലവനായ Wen Tiejun പറയുന്നു.

രാസവളം ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിലെ ജനങ്ങളെ തീറ്റിപ്പോറ്റുന്നതില്‍ വളരേറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ അമിതോപഭോഗം കൃഷിഭൂമിയുടെ ദക്ഷത കുറക്കുകയും വലിയ മലിനീകരണമുണ്ടാക്കുകയും ചെയ്യുന്നു എന്ന് ഗ്രീന്‍പീസ് നടത്തിയ പഠനത്തില്‍ പറയുന്നു.

കര്‍ഷകര്‍, പ്രത്യേകിച്ച് വടക്കെ ചൈനയിലെ, വിളക്ക് ആവശ്യമുള്ളതിനേക്കാള്‍ 40% അധികം രാസവളമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ പ്രതിവര്‍ഷം ഒരു കോടി ടണ്‍ വളം ജലത്തില്‍ അലിഞ്ഞ് ചേര്‍ന്ന് നദികളേയും തടാകങ്ങളേയും മലിനപ്പെടുത്തുന്നു.

ലോകത്തെ ധാന്യോത്പാദനത്തിന്റെ 24% ഉത്പാദിപ്പിക്കുന്നത് ചൈനയാണ്. എന്നാല്‍ അവര്‍ ലോകത്തെ 35% രാസവളം ഉപയോഗിക്കുന്നു. 1960 കള്‍ക്ക് ശേഷം ചൈനയുടെ ധാന്യോത്പാദനം എട്ട് മടങ്ങ് വര്‍ദ്ധിച്ചു. അതേ സമയത്ത് നൈട്രജന്‍ രാസവളങ്ങളുടെ ഉപയോഗം 55 മടങ്ങാണ് വര്‍ദ്ധിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

രാസവളങ്ങള്‍ക്കുള്ള സബ്സിഡി എടുത്തുകളയണമെന്ന് ഗവേഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. പകരം ജൈവ വളങ്ങള്‍ ഉപയോഗിക്കാനാണ് അവര്‍ ശുപാര്‍ശ ചെയ്യുന്നത്.

– സ്രോതസ്സ് reuters.com

ഒരു അഭിപ്രായം ഇടൂ