കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്

തെറ്റായ രീതികള്‍ നടപ്പാക്കുന്നത് വഴി കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്. പ്രധാനമായും രണ്ട് കാര്യങ്ങളിലൂടെയാണ് അവര്‍ അത് ചെയ്യുന്നത്. 1. വാക്സിനേഷന്‍, 2. ടെസ്റ്റ്.

കേരളത്തിലെ എല്ലാ പൌരന്‍മാര്‍ക്കും സൌജന്യമായി വാക്സിന്‍ കൊടുക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ആ സൌജന്യം വേണ്ടാത്തവര്‍ക്ക് സ്വകാര്യമേഖലയില്‍ നിന്ന് പണം മുടക്കി വാക്സിന്‍ എടുക്കാം. എന്നാല്‍ അവിടെ വിശ്വാസിത്യതയുടെ ഒരു സംശയം വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ മിക്കവരും സര്‍ക്കാരാശുപത്രിയെയാണ് ആശ്രയിക്കുന്നത്. അവിടെയാണ് നടത്തിത്തിപ്പിന്റെ ഒരു വലിയ പ്രശ്നം.

രാവിലെ തന്നെ വാക്സിനെടുക്കാനായി വലിയ ഒരു കൂട്ടം ആളുകള്‍ ഇപ്പോഴും ആശുപത്രിയില്‍ തടിച്ചുകൂടുന്നു. അത് മാത്രമല്ല എല്ലായിടത്തും ക്യൂവിന്റെ മര്യാദ എന്തെന്ന് അറിയാത്ത മലയാളികള്‍ തമ്മില്‍ തല്ലും തര്‍ക്കവും സാധാരണ കാഴ്ചയാണ്. ഗുപ്തലക്ഷങ്ങളുള്ള കോവിഡ്-19 രോഗികളില്‍ നിന്ന് രോഗം വാക്സിനെടുക്കാന്‍ വന്ന മറ്റുള്ളവരിലേക്ക് പകരുന്ന സാദ്ധ്യത വളരെ വലുതാണ്.

രോഗം പരത്തുന്നതിലെ രണ്ടാമത്തെ സംഭവം ടെസ്റ്റാണ്. നിങ്ങളുടെ വീട്ടില്‍ എല്ലാവര്‍ക്കും പനിവന്നാല്‍ കോവിഡ്-19 ആണോ എന്ന് സംശയം തോന്നാം. അപ്പോള്‍ നമുക്ക് ലാബുകാരെ വിളിച്ചാല്‍ അവര്‍ വീട്ടില്‍ വന്ന് ടെസ്റ്റ് നടത്തും. ഒരു ടെസ്റ്റിന് 400/- രൂപ ആകും. നാല് പേരുടെ ഒരു വീട്ടില്‍ രണ്ട് പേര്‍ക്ക് ടെസ്റ്റ് നടത്തി. അത് പോസിറ്റീവായി കണ്ടു. ബാക്കി രണ്ട് പേര്‍ക്ക് അതേ പനിയും അതേ ലക്ഷണങ്ങളും ഉണ്ടെങ്കില്‍ വീണ്ടും 400/- രൂപ ചിലവാക്കേണ്ട കാര്യമുണ്ടോ? ഇല്ല. പക്ഷെ പഞ്ചായത്തുകാര്‍ പറയുന്നത് എണ്ണം ഉറപ്പിക്കാനായി ടെസ്റ്റ് നടത്തണം. അതിനായി അവര്‍ ആംബുലന്‍സ് വിട്ടുതരും, സംശയമുള്ളവര്‍ അതില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി ടെസ്റ്റ് നടത്തി ഉറപ്പാക്കണം.

എന്നാല്‍ ഈ യാത്രയിലും ആശുപത്രിയിലെ ഇടപെടലിലും ഇവര്‍ ശതകോടിക്കണക്കിന് രോഗാണുവിനെ പുറത്തേക്ക് പരത്തുകയാണ്. അത്യാസന്ന രോഗികളെ ആശുപത്രിയിലെത്തിക്കേണ്ട് ആംബുലന്‍സിനെ ദുരുപയോഗം ചെയ്യുകയാണ്.

ഇത്തരം വിവരംകെട്ട നയങ്ങളാല്‍ കേരള സര്‍ക്കാര്‍ കോവിഡ്-19 പരത്തുന്നു. പഞ്ചായത്തും ആശാവര്‍ക്കര്‍മാരും അവരുടെ അധികാരം പ്രകടിപ്പിക്കാനുള്ള ഒരു അവസരമായി കോവിഡ്-19 നെ ഉപയോഗിക്കുകയാണ്.

ഈ രീതി മാറണം

എല്ലാവര്‍ക്കും വാക്സിന്‍ കൊടുക്കുക നയമാണെങ്കില്‍ വോട്ടര്‍പട്ടികയിലൊന്നൊന്ന് എന്ന കണക്കില്‍ ക്രമമായി ആളുകളെ വിളിച്ച് വാക്സിന്‍ കൊടുത്തുകൂടെ?

ഉദാഹരണത്തിന് ഒരു പഞ്ചായത്തിലേക്ക് 80 വാക്സിനാണ് വരുന്നതെങ്കില്‍ ഒന്നാം വാര്‍ഡിലെ ആദ്യത്തെ 80 പേരെ അറിയിക്കണം. അവരെ പത്ത് ഗ്രൂപ്പാക്കണം. അതില്‍ ആദ്യത്തെ പത്തുപേരോടെ പത്ത് മണിക്ക് ആശുപത്രിയില്‍ വരാന്‍ പറയണം. രണ്ടാമത്തെ പത്തുപേര്‍ 11 മണിക്ക് വരണം. മൊബൈല്‍ മെസേജ് ഉപയോഗിച്ച് അവരെ ഈ കാര്യം അറിയിക്കാം. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായവും സ്വീകരിക്കാം. അപ്പോള്‍ ഒരു സമയത്ത് വാക്സിനെടുക്കാന്‍ ആശുപത്രിയില്‍ കൂടിയത് 20 പേരില്‍ താഴെയേ ഉണ്ടാകൂ.

ഓരോ വ്യക്തിയേയും നേരിട്ട് ബന്ധപ്പെട്ട് വാക്സിന്‍ കൊടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

അപ്പോള്‍ തിക്കും തിരക്കും വാഗ്വാദങ്ങളും തല്ലും ഒന്നും ഉണ്ടാകില്ല.

വീട്ടില്‍ രോഗം ഉണ്ടെന്ന് സംശയമുള്ള ആളുകളെ നിര്‍ബന്ധിതമായി ടെസ്റ്റ് നടത്തേണ്ട കാര്യമില്ല. അഥവ അത്രക്ക് നിര്‍ബന്ധമാണെങ്കില്‍ സര്‍ക്കാര്‍ ലാബില്‍ നിന്ന് വീട്ടില്‍ വന്ന് ടെസ്റ്റ് ചെയ്യണം.

ഇത്തരം മാറ്റങ്ങള്‍ വരുത്തിയാല്‍ നമുക്ക് രോഗത്തിന്റെ വ്യാപനം തടയാനാകും. രോഗ വ്യാപനം എന്നത് വളരെ ഗൌരവത്തോടെ കാണേണ്ട കാര്യാണ്. കാരണം ഓരോ രോഗിയും കൊറോണ വൈറസിന് മ്യൂട്ടേഷന്‍ വരാനുള്ള സാദ്ധ്യത തുറന്നുകൊടുക്കുകയാണ് എന്ന കാര്യം ഓര്‍ക്കണം.

നോട്ട്: ഒന്നര വര്‍ഷമായി റിവേഴ്സ് ക്വാറന്റീനില്‍ കഴിയുന്ന എന്റെ വീട്ടിലെ ഒരംഗം വാക്സിനെടുക്കാന്‍ പോയതിന് ശേഷം വീട്ടിലെല്ലാവര്‍ക്കും കോവിഡ് വന്ന ഗതികേടുകൊണ്ട് എഴുതിയതാണ്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ