കൃഷ്‌ണ ജില്ലയിലെ വഡ്‌ലമാനു വില്ലേജിൽ പാട്ടത്തിനെടുത്ത 2.5 ഏക്കർ സ്ഥലത്ത് ചോളം കൃഷി ചെയ്യുകയാണ് രാമകൃഷ്‌ണ റെഡ്ഡി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎംഎൽ സീഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വിത്ത് നൽകുന്നതിനായി രാമകൃഷ്‌ണറെഡ്ഡിയും അഗിരിപല്ലെ മണ്ഡത്തിലെ മറ്റ് എട്ട് കർഷകരും ചേർന്ന് 30 ഏക്കറിലാണ് ചോളം നട്ടത്. “2016 സെപ്‌തംബറിലാണ് ഞങ്ങൾ വിത്തിട്ടത്. 2017 മാർച്ചിൽ ഏകദേശം 80 ടൺ ചോളവിത്തുകൾ ഞങ്ങൾ വിറ്റു. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും കമ്പനി ഞങ്ങൾക്ക് ഒമ്പതുപേർക്കുമായി തരാനുള്ള 10 ലക്ഷം രൂപ തന്നിട്ടില്ല”, 45-കാരനായ രാമകൃഷ്‌ണ പറയുന്നു.
ഈ കച്ചവടത്തിന്റെ ഭാഗമായി എല്ലാ വർഷവും സെപ്‌തംബറിൽ കമ്പനി സങ്കരയിനം വിത്തുകൾ കർഷകർക്ക് വിതരണം ചെയ്യും. കർഷകർ അത് വളർത്തി പലമടങ്ങാക്കി അടുത്ത വർഷം മാർച്ചിൽ തിരികെ നൽകുകയും ചെയ്യും. കമ്പനി ഇവ ഇതര കർഷകർക്ക് ലാഭത്തിന് വിപണിയിൽ വിൽക്കും. വിത്തുകർഷകർക്ക് നൽകേണ്ട പണം കീടനാശിനികളുടെയും വളങ്ങളുടെയും രൂപത്തിൽ കമ്പനി നൽകാറുണ്ട്. കൂടാതെ 24 മുതൽ 36 ശതമാനംവരെ വാർഷിക പലിശനിരക്കിൽ വായ്‌പയും നൽകും. വായ്‌പയും , പലിശയും കർഷകർക്ക് നൽകേണ്ട അന്തിമതുകയിൽനിന്ന് കുറയ്ക്കുന്നതാണ് രീതി.
മാർച്ച് അവസാനത്തോടെ കമ്പനി കർഷകർക്കുള്ള പണം നൽകേണ്ടതാണ്, പക്ഷേ 2 – 3 മാസങ്ങൾ വൈകിയാണ് സാധാരണയായി ഈ തുക ലഭിക്കുക. 2017-ലാകട്ടെ ഐഎംഎൽ സീഡ്‌സ് കർഷകർക്ക് നൽകേണ്ട പണം നൽകിയതുമില്ല. ലഭിക്കേണ്ട കുടിശ്ശികയും കൃഷിയുടെ ചെലവും വർധിച്ചത് നിരവധി കർഷകരെ കടത്തിലേക്ക് തള്ളിവിടുകയും ചിലരെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു.
2017–-18ലെ കാർഷികസീസണിൽ 20 കമ്പനികൾക്കായി ജില്ലയിലെ 15,887 ഏക്കർ സ്ഥലത്ത് 4,000 കർഷകരാണ് വിത്താവശ്യത്തിനായി ചോളം കൃഷി ചെയ്തത്
കർഷകർ കനത്ത നഷ്ടം സഹിക്കുമ്പോൾ വിത്തുകമ്പനികൾ വൻ ലാഭം കൊയ്യുകയാണ്. കമ്പനികൾ ഒരു കിലോ വിത്ത് 320 രൂപയ്ക്കാണ് കർഷകർക്ക് വിൽക്കുന്നത്. ഒരേക്കറിന് 7 മുതൽ 8 ലക്ഷം രൂപ വരെയാണ് അവരുടെ ലാഭം.
“ഞങ്ങൾ ഈ കമ്പനികളോ അവയുടെ ഉടമകളെയോ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. കമ്പനികൾ ഇടനിലക്കാർവഴിയാണ് ഞങ്ങളുമായി ബന്ധപ്പെടുന്നത്. ഒരുപക്ഷേ അതുകൊണ്ടാകാം, വിലവർധനയ്ക്കുവേണ്ടിയുള്ള ഞങ്ങളുടെ കരച്ചിൽ അവർ കേൾക്കാത്തത്”, ശ്രിനു പറയുന്നു. “മാത്രമല്ല, ഉത്പന്നം ഇടനിലക്കാർക്ക് വിറ്റുകഴിഞ്ഞാൽപിന്നെ ഞങ്ങൾക്ക് കിട്ടാനുള്ള പണത്തിന് ആരും ഉത്തരവാദിയല്ല, അതിനാലാണ് വിത്തുവിൽപ്പന കഴിഞ്ഞ് മാസങ്ങളായിട്ടും സിപി സീഡ്‌സിൽനിന്നുള്ള പണത്തിനായി ഞാൻ കാത്തിരിക്കുന്നത്.’
ഏത് കമ്പനിക്കുവേണ്ടിയാണ് തങ്ങൾ കൃഷി ചെയ്യുന്നതെന്നുപോലും ചില കർഷകർക്ക് അറിയില്ല. അവർക്ക് ആകെ അറിയുന്നത് തങ്ങളുടെ ഗ്രാമത്തിലെ ഇടനിലക്കാരനെ മാത്രമാണ്. “ഞങ്ങളുടെ രേഖകൾപ്രകാരം പണമിടപാടുകൾ ഇടനിലക്കാരനുമായി മാത്രമാണ്”, സിപി സീഡ്‌സിന്റെ നുസ്‌വിഡ് ബ്രാഞ്ചിന്റെ വക്താവ് കുമാർ എന്നോട് പറഞ്ഞു. ഇടനിലക്കാരൻ തുക വൈകിപ്പിച്ചാൽ അതിന് ഞങ്ങൾ ഉത്തരവാദികളല്ല. ഇടനിലക്കാരുമായി ഞങ്ങൾക്ക് നിയമപരമായ ഉടമ്പടിയുണ്ട്. അതുകൊണ്ട് ദയവുചെയ്ത് അയാളോട് ചോദിക്കൂ.’
ബദലുകൾ തേടുന്നതിന്റെ ഭാഗമായി ചിന്തലവല്ലിയിലെ 44-കാരനായ സുഗസാനി വെങ്കട്ട നാഗേന്ദ്രബാബു മൂന്നുവർഷം മുമ്പുതന്നെ തന്റെ 13 ഏക്കറിൽ കമ്പനികൾക്കായി ചോളം കൃഷി ചെയ്യുന്നത് അവസാനിപ്പിച്ചു. “ചോളത്തിന് ന്യായവിലയില്ല. കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതമായ ഉപയോഗംമൂലം മണ്ണിന്റെ ഫലഭൂയിഷ്ഠതയും കുറയുന്നു”, അദ്ദേഹം പറയുന്നു. “പ്രകൃതിദത്ത കൃഷിരീതികളിൽ ആകൃഷ്‌ടനായി ഞാൻ ഇപ്പോൾ വാഴയും കരിമ്പുമാണ് കൃഷി ചെയ്യുന്നത്. അതിനാൽ ഇപ്പോൾ സ്ഥിതി മെച്ചമാണ്.’
— സ്രോതസ്സ് ruralindiaonline.org | Rahul Maganti. Translator : Aswathy T Kurup | Sep 22, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.