പാക് പൗരത്വം ആരോപിച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പീഢിപ്പിച്ച ഇബ്രാഹിമിന് മുന്നില്‍ നീതി പീഠം കനിഞ്ഞു; ഇനി ഇന്ത്യക്കാരനായി ജീവിക്കാം . ഏഴ് വര്‍ഷം നീണ്ട നിയമയുദ്ധത്തിന് അന്ത്യം കുറിച്ച് ഇബ്രാഹിമിനെ വെറുതെവിട്ട് വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജോമോന്‍ ജോണ്‍ ഉത്തരവിട്ടതോടെയാണ് ഇദ്ദേഹത്തിന്റെ പൗരത്വ പ്രശ്‌നത്തിന് പരിഹാരമായത്. ഇബ്രാഹിം പാകിസ്ഥാന്‍ പൗരനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇബ്രാഹിം ഏഴ് വര്‍ഷമായി നിയമനടപടികള്‍ നേരിടുകയായിരുന്നു. പ്രാരാബ്ധങ്ങളില്‍ നിന്നും രക്ഷ നേടാന്‍ പത്തൊമ്പതാം വയസില്‍ ജോലി തേടി ദുബൈലേയ്ക്ക് പോകാന്‍ നാടുവിട്ട ഇബ്രാഹിം വിസ ഏജന്റിന്റെ തട്ടിപ്പിനിരയായി പാകിസ്ഥാനിലാണെത്തിയത്. ദുബൈലേയ്‌ക്കെന്ന് പറഞ്ഞ് ഉരുവില്‍ കയറ്റിയ ഇബ്രാഹിമിനെ വിസ ഏജന്റ് പാകിസ്ഥാനിലിറക്കുകയായിരുന്നു. പാകിസ്ഥാനിലെ ഹോട്ടലില്‍ എട്ട് വര്‍ഷം ജോലി ചെയ്ത ഇദ്ദേഹം നാട്ടുകാരെയും വീട്ടുകാരെയും കാണാന്‍ പാക് അധികൃതരുടെ അനുമതിയോടെ നാട്ടിലെത്തിയ ശേഷമാണ് ദുരിതങ്ങള്‍ തുടങ്ങിയത്. നാട്ടിലെത്തിയ ഇബ്രാഹിം വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായി. വെള്ളികുളങ്ങരയില്‍ മത്സ്യ വില്‍പനയുമായി ജീവിതം കഴിക്കവെ ഒരുദിവസം പോലീസെത്തി ഇബ്രാഹിമിനെ അറസ്റ്റുചെയ്യുകയായിരുന്നു. 2003-ജൂണ്‍ അഞ്ചിനാണ് പാകിസ്ഥാനില്‍ നിന്ന് എത്തി തിരിച്ചുപോകാത്തതിന്റെ പേരില്‍ ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ജൂലൈ 18-നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാട്ടിലെത്തുന്നതിന് പാക് സര്‍ക്കാരിന്റെ രേഖകള്‍ കൈപ്പറ്റിയതിനാലാണ് ഇദ്ദേഹം പാക്ക് പൗരനായി മുദ്രകുത്തപ്പെട്ടത്. തുടര്‍ന്ന് പാക്കിസ്ഥാന്‍ പൗരനെന്ന് ആരോപിച്ച് ഇബ്രാഹിമിനെ നാടുകടത്താന്‍ ഭരണകൂടം നിര്‍ദേശം നല്‍കുകയായിരുന്നു. നിരപരാധിത്വം ചൂണ്ടിക്കാട്ടി ഇബ്രാഹിം മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. 2003-ല്‍ കേരള പൊലീസ് ഇദ്ദേഹത്തെ നാടുകടത്തുന്നതിനായി ഇന്ത്യാ-പാക്ക് അതിര്‍ത്തിയായ വാഗയിലെത്തിച്ചെങ്കിലും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പാക്ക് എമിഗ്രേഷന്‍ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ ഇബ്രാഹിമിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഇബ്രാഹിം പഠിച്ച മടപ്പള്ളി വരിശ്യക്കുനി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ മൊഴിയും റേഷന്‍കാര്‍ഡിലും വോട്ടര്‍പട്ടികയിലുമുള്ള പേരും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്.
– മാതൃഭൂമി
ഫാസിസത്തിന്റെ പ്രവര്‍ത്തന രീതിയാണ് ഇബ്രാഹിമിനെ കുഴപ്പത്തില്‍ എത്തിച്ചത്. അത് എപ്പോഴും ശത്രുക്കളെ തിരഞ്ഞുകൊണ്ടിരിക്കും. ആരെയും കിട്ടിയില്ലെങ്കില്‍ കിട്ടുന്നവനെ ശത്രുവാക്കും. രാജ്യദ്രോഹി എന്ന മുദ്രകുത്തല്‍ ശക്തമായ ഒരു പ്രചാരവേലയാണ്. കാരണം അതുവഴി കുറ്റമാരോപിക്കുന്നവനെതിരെ മുഴുവന്‍ പൗരന്‍മാരുടേയും ദേഷ്യത്തെ ഒഴുക്കിവിടാനാവും. പിന്നെ ചെറിയൊരു സാമാന്യവത്കരണം കൂടി ആയാല്‍ ഫാസിസ്റ്റുകള്‍ക്ക് വേണ്ട്ടത് തയ്യാര്‍. ഇബ്രാഹിമിനെ പോലെ ധാരാളം ആളുകള്‍ ഇന്‍ഡ്യയിലുണ്ട്. കൂടുതല്‍ പേരും വൃദ്ധരും രോഗികളുമാണ്. അവരെയെല്ലാം ഒരു തെളിവുമില്ലാതെ ജയിലുകളിലേക്ക് കൊണ്ടുപോകുന്നവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍. ഭരണഘടന നല്‍കുന്ന പൗരാവകാശം സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കോടിക്കണക്കിന് നികുതിപണമാണ് ചിലവാക്കുന്നത്. എന്തുകൊണ്ട് പോലീസിനും, സിബിഐക്കും, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്കുമൊക്കെ വേണ്ടത്ര തെളിവുകള്‍ ശേഖരിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനാവുന്നില്ല. പകരം ഒരു പാവം ദരിദ്ര വൃദ്ധനെ 7 കൊല്ലം പീഡിപ്പിച്ചു. അവര്‍ ഇത് ബോധപൂര്‍വ്വമാണ് ചെയ്യുന്നത്. സമൂഹത്തില്‍ സംശത്തിന്റേയും വെറുപ്പിന്റേയും വിത്തുകള്‍ വിതക്കുന്ന ഈ ഫാസിസ്റ്റുകളെ തിരിച്ചറിയുക. നമ്മുടെ നാട് ഒരു ഗുജറാത്ത് ആകാതെ സംരക്ഷിക്കുക.