ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാജ്യത്തെ കോർപറേറ്റ് നിക്ഷേപങ്ങളിലെ ഇടിവും വിദേശ മൂലധന ഒഴുക്കിലെ മന്ദഗതിയും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സാമ്പത്തിക വളർച്ചാ അവകാശവാദങ്ങളിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചത്. സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനത്തിലധികം വളർച്ച കൈവരിക്കുന്നു എന്ന ഔദ്യോഗിക ജി.ഡി.പി. കണക്കുകളുമായി ഈ ഘടകങ്ങൾ ഒത്തുപോകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
രാജ്യത്തെ പ്രധാന വളർച്ചാ നിരക്കുകളും നിക്ഷേപ പ്രവർത്തനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് റിസർവ് ബാങ്ക് മുൻ ഗവർണർ അഭിപ്രായപ്പെട്ടത്. എനിക്ക് ഇത് മനസ്സിലാകുന്നില്ല. രാജ്യം ഈ നിരക്കിലാണ് വളരുന്നതെങ്കിൽ നിക്ഷേപം തീർച്ചയായും ഇതിലും ഉയരേണ്ടതായിരുന്നു. എവിടെയോ എന്തോ തകരാറുണ്ട്- അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ടുഡേ ടി.വി.’ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രഘുറാം രാജൻ ഇക്കാര്യം പറഞ്ഞത്.
സാമ്പത്തിക വളർച്ച സംബന്ധിച്ച് പ്രവചനങ്ങൾ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കോർപ്പറേറ്റ് നിക്ഷേപങ്ങളിൽ ഉണ്ടാകുന്ന കുറവ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണെന്ന് മുൻ ആർ.ബി.ഐ. മേധാവി വിശേഷിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ ഔദ്യോഗിക കണക്കുകളിൽ കാണിക്കുന്ന തരത്തിലുള്ള വളർച്ചയ്ക്ക് നൽകാൻ കഴിയുന്ന ഒരേയൊരു മറുപടി, ഒരുപക്ഷേ നമ്മൾ ഈ കണക്കുകൾ സൂചിപ്പിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിലായിരിക്കാം വളരുന്നത് എന്നത് മാത്രമാണ്,” അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ (എഫ്.ഡി.ഐ.) ഗണ്യമായ കുറവും മൂലധന ഒഴുക്കിലെ മന്ദഗതിയും രാജൻ എടുത്തുപറഞ്ഞു. ആഭ്യന്തര-വിദേശ നിക്ഷേപകർ ഇന്ത്യയിൽ പുതിയ മൂലധനമിറക്കാൻ മടിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. എഫ്.ഡി.ഐ.യിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഫാക്ടറികൾ സ്ഥാപിക്കാൻ അവർ പണം കൊണ്ടുവരുന്നില്ല. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുള്ള വിശ്വാസക്കുറവാണ് ഇത് കാണിക്കുന്നത്,” രഘുറാം രാജൻ അഭിപ്രായപ്പെട്ടു.
— സ്രോതസ്സ് mathrubhumi.com | 12 Jun 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.