സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍

ഈജിപ്റ്റില്‍ നടന്ന ജനകീയ സമരത്തെ ഫേസ് ബുക്ക് വിപ്ലവം, ട്വിറ്റര്‍ വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കാനാണ് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്. അവര്‍ വിജയിക്കുകയും ചെയ്തു. നാമുള്‍പ്പടെ എല്ലാവരും അത് വിഴുങ്ങി. അതിനെക്കുറിച്ച് രണ്ട് ലേഖനങ്ങള്‍ ഇവിടെ വിവര്‍ത്തനം ചെയ്തിരുന്നു. ഇത്തരം ജനകീയ മുന്നേറ്റത്തെ സാങ്കേതികവിദ്യയുടേയോ അത് നല്‍കിയ കമ്പനികളുടേയോ പേരില്‍ വിളിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ചുവെക്കുകയാണ് നാം ചെയ്യുന്നത്. ഇന്റര്‍നെറ്റ് തന്നെ ഇല്ലെങ്കില്‍ ഈ സമരം ഉണ്ടാവില്ലേ?

ഒരു സാമൂഹ്യ പ്രശ്നത്തേയും ഒറ്റപെടുത്തി ടെസ്റ്റ്യൂബിലിട്ട് വിശകലനം ചെയ്താല്‍ തെറ്റായ വിവരങ്ങളേ ലഭിക്കൂ. സൗമ്യയുടെ കൊലപാതകത്തിന്റെ കാര്യം നോക്കൂ. എത്ര അരാഷ്ട്രീയമായാണ് നാം അതിനോട് പ്രതികരിച്ചത്. ഗോവിന്ദചാമിമാരെ സൃഷ്ടിക്കുന്ന വ്യവസ്ഥക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തിട്ട്, പിന്നീട് അവര്‍ ചെയ്യുന്ന പ്രവര്‍ത്തിയെ കുറ്റമാക്കി അയാളെ ക്രൂശിക്കുന്നു. ഇത് നിരന്തരം നടക്കുന്നു. സമൂഹത്തെ മൊത്തം എടുത്ത് സാമൂഹ്യം, സാമ്പത്തികം, ചരിത്രം ഉള്‍പ്പടെ എല്ലാ വീക്ഷണത്തിലൂടെയും പരിശോധിച്ചങ്കില്‍ മാത്രമേ സത്യം പുറത്തുവരൂ. എന്നാല്‍ അധികാരികള്‍ക്ക് അത് സ്വീകാര്യമല്ല.

നമ്മുടെ നാട്ടിലും സ്വാതന്ത്ര്യ സമരം ഉണ്ടായിട്ടുണ്ട്. അത് വിജയിക്കുകയും ചെയ്തു. അന്ന് നാം ആളുകളെ സംഘടിപ്പിച്ചതും അവരോട് സംവദിച്ചതും മൈക്ക് ഉപയോഗിച്ചാണ്. ആരെങ്കിലും ആ സമരത്തെ മൈക്ക് വിപ്ലവം എന്ന് വിളിച്ചോ? 1917 ലെ റഷ്യന്‍ വിപ്ലവത്തില്‍ അവര്‍ ഉപയോഗിച്ചത് പോസ്റ്റല്‍ സര്‍‌വ്വിസും ടെലഗ്രാഫുമാണ്. 1979 ലെ ഇറാനിലെ വിപ്ലവത്തില്‍ ടേപ്പ് റിക്കോര്‍ഡറുകള്‍ ഉപയോഗിച്ചു. മൈക്കിനോ, അച്ചടിക്കോ, ഫോട്ടോയ്ക്കോ അതീതമായ എന്ത് ഗുണമാണ് ഇന്റര്‍നെറ്റിന് ഉള്ളത്? ഇന്ന് ചെറുപ്പക്കാര്‍ ഏറ്റവും അധികം ഒത്തുകൂടുന്നത് ഇന്റര്‍നെറ്റ് ഉത്പന്നങ്ങളിലാണ്. പണ്ട് ആളുകള്‍ ഒത്തുചേര്‍ന്നത് വായനശാലകളിലും മറ്റ് പൊതു സ്ഥലത്തുമാണ്. ഇത്രമാത്രം വ്യത്യാസമേയുള്ളു. ആളുകള്‍ കൂടുതലുള്ളടത്തല്ലേ ആശയവിനിമയം ചെയ്യുന്നത്കൊണ്ട് ഗുണമുള്ളു.

വിജയിച്ച സമരങ്ങളേക്കുറിച്ചേ ഇവര്‍ പറയുകയുള്ളു. സിറിയയിലെ സമരത്തെക്കുറിച്ചെന്താണ് പറയുന്നത്? കുറച്ചാളുകള്‍ അവിടെയും സമരത്തിനിറങ്ങി. ഇന്റര്‍നെറ്റ് നിയനത്രിക്കുന്നത് സര്‍ക്കാരായതിനാല്‍ അവര്‍ക്ക് അവിടെ എത്ര പേര്‍ സമരത്തിന് വരുമെന്നും അവര്‍ ആരൊക്കെയാണെന്നും അവരുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്നും ഉള്‍പ്പടെ എല്ലാ വിവരങ്ങളും ഇതേ സോഷ്യല്‍ മീഡിയകള്‍ സര്‍ക്കാരിന് നല്‍കി. സര്‍ക്കാര്‍ സാദാ വേഷം ധരിച്ച പോലീസുകാരെ കൊണ്ട് സമരക്കാരെ തല്ലിതകര്‍ത്ത് ഓടിച്ചു. പണ്ട് പോലീസിന് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അന്വേഷണങ്ങളിലും പീഡനങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ഇപ്പോള്‍ നിമിഷ നേരം കൊണ്ട് ലഭിക്കും. സമരവിജയം ഫേസ്ബുക്കിന്റെ വകയാണെങ്കില്‍ സിറിയയിലും സംഭവിക്കേണ്ടേ. അതേപോലെ 2008 ല്‍ ഈജിപ്റ്റില്‍ നടന്ന സമരവും വിജയിക്കേണ്ടേ?

ഈജിപ്റ്റിലെ സമരങ്ങള്‍

ഈജിപ്റ്റില്‍ സമരം പുത്തരിയല്ല. ഈജിപ്റ്റ് രാഷ്ട്രീയം ജനുവരി 25 ന് ആരംഭിച്ച ഒന്നല്ല. 2003 മാര്‍ച്ച് 19 ന് ഇതേ തഹ്റിര്‍ സ്ക്വയറില്‍ 20,000 മുതല്‍ 40,000 വരെ ആളുകള്‍ 24 മണിക്കൂര്‍ തടിച്ചുകൂടി അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരെ സമരം നടത്തി. 1990 കളിലും സമരങ്ങള്‍ ഈജിപ്റ്റില്‍ നടന്നു. ഖനി തൊഴിലാളികള്‍ 1996 ല്‍ നടത്തിയ സമരം രാജ്യത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ നോക്കിയാല്‍ ധാരാളം തൊഴിലാളി സമരങ്ങള്‍ അവിടെ നടന്നതായി നമുക്ക് കാണാനാവും. ഈ കാലയളവില്‍ മൊത്തം 200 കോടി ആളുകള്‍ 3,300 ഓളം വരുന്ന പണിമുടക്കുകളില്‍ പങ്കെടുത്തിട്ടുണ്ട്.

ഇപ്പോഴത്തെ സമരത്തിന് മുഖ്യ പങ്ക് വഹിച്ച ഏപ്രില്‍ 6 പ്രസ്ഥാനം എന്ന് വിളിക്കുന്ന യുവാക്കളുടെ സംഘടനക്ക് ആ പേര് വന്നതും ഒരു സമരത്തിന്റെ ഫലമായാണ്. 2008 ഏപ്രില്‍ 6 ന് 22,000 ത്തോളം വരുന്ന Mahalla al-Kubra യിലെ തുണിമില്‍ തൊഴിലാളികള്‍ വേതനം കൂട്ടണം എന്ന ആവശ്യവുമായി ദേശീയ സമരത്തിന് ആഹ്വാനം ചെയ്തു. എന്നാല്‍ സമരം നടന്നില്ല. അധികാരികള്‍ക്ക് ആ സമരം നടക്കുന്നതിന് മുമ്പേ അടിച്ചമര്‍ത്താന്‍ കഴിഞ്ഞു. എന്നാല്‍ അതിനേക്കാള്‍ പ്രാധാന്യത്തോടെ സ്ത്രീകളും കുട്ടികളും ഭക്ഷ്യ വിലക്കയറ്റത്തിനെതിരെ Mahalla al-Kubra സ്ക്വയറില്‍ വലിയൊരു പ്രകടനം നടത്തി. അധികാരികള്‍ ജാഥക്ക് നേരെ കല്ലേറ് നടത്തി. അതിന്റെ ഓര്‍മ്മക്കാണ് ഏപ്രില്‍ 6 പ്രസ്ഥാനം തുടങ്ങിയത്.

അരാഷ്ട്രീയവത്കരണം

പക്ഷേ ആ സമരത്തെ ഏതെങ്കിലും ഉപകരണത്തിന്റെ പേരില്‍ നാം വിളിക്കുമ്പോള്‍ നാം അവിടെ നടത്ത മൊത്തം പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്. മൂലകാരണമായ പ്രശ്നങ്ങളെക്കുറിച്ചിള്ള നമ്മുടെ അറിവിനെ ഇത് അരാഷ്ട്രീയവത്കരിക്കുന്നു. അതോടൊപ്പം ജനാധിപത്യത്തിന്റെ വളര്‍ച്ചയില്‍ മുതലാളിത്തത്തിന്റെ പങ്കിനെ ഇത് വെള്ളപൂശുകയും ചെയ്യുന്നു.

അത് ബോധപൂര്‍വ്വമാണ്. ഈജിപ്റ്റില്‍ ഏകാധിപ്യ ഭരണമായിരുന്നു എന്ന് ഈ സമരം നടന്നതിന് മുമ്പ് എത്രപേര്‍ക്കറിയാം? ഇറാഖില്‍ ജനാധിപത്യം സ്ഥാപിക്കാനിറങ്ങിയ അമേരിക്കയോടെ എത്രപേര്‍ ടുണീഷ്യയിലും, ഈജിപ്റ്റിലുമൊക്കെ കൂടി ജനാധിപ്യം സ്ഥാപിക്കാന്‍ എന്തേ പറഞ്ഞില്ല?

IMFഉം ലോകബാങ്കും നിര്‍ബന്ധിച്ച് സാമ്പത്തിക പരിഷ്കാരങ്ങള്‍ 80കളുടെ അവസാനം മുതല്‍ ഈജിപ്റ്റില്‍ നടപ്പാക്കി. structural adjustment programs ആയ സ്വകാര്യവത്കരണം, സബ്സിഡി നിര്‍ത്തലാക്കല്‍, കമ്പോളം തുറന്നുകൊടുക്കല്‍, ഉദാരവത്കരണം(deregulation) തുടങ്ങിയ പലതും അവിടെ നടപ്പാക്കി. macroeconomic സൂചകങ്ങളായ GDP വളര്‍ച്ച, നേരിട്ടുള്ള വിദേശ നിക്ഷേപം തുടങ്ങിയവയുടെ കാര്യത്തില്‍ ഈജിപ്റ്റ് ഒരു മഹാത്ഭുതമായി മാറി. IMF-ലോകബാങ്കിന്റെ ഇഷ്ടരാജ്യമായിരുന്നു ഈജിപ്റ്റ്. ശക്തമായി തന്നെ ആ നയങ്ങള്‍ അവിടെ നടപ്പാക്കിക്കൊണ്ടിരുന്നു.

ഇതിന് മുമ്പ് ടുണീഷ്യയിലും IMFഉം ലോകബാങ്കും ഈ നയങ്ങള്‍ നടപ്പാക്കിയികുന്നു. അതിനെ “സാമ്പത്തിക മഹാത്ഭുതം” എന്നാണ് Jacques Chirac അന്ന് വിശേഷിപ്പിച്ചത്. ടുണീഷ്യയില്‍ നടന്നത് നാം കണ്ടു. 2004 മുതല്‍ ഇപ്പോള്‍ വരെ ഈജിപ്റ്റില്‍ നടപ്പാക്കിയ നയങ്ങളെ അമേരിക്കയും IMFഉം ലോകബാങ്കും അഭിനന്ദിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം GDP വളര്‍ച്ച 6% ല്‍ അധികമായിരുന്നു. IMFഉം ലോകബാങ്കും ഈജിപ്റ്റിന് Top reformer award നല്‍കി. ഭീമമായി വിദേശ നിക്ഷേപം ഒഴുകി.

എന്നാല്‍ യഥാര്‍ത്ഥ ജനങ്ങളില്‍ ഈ വളര്‍ച്ചയൊന്നും എത്തിയിരുന്നില്ല. ജനങ്ങളുടെ വരുമാനം കാര്യമായി കുറഞ്ഞു. അടിസ്ഥാന വസ്തുക്കളുടേയും ആഹാരത്തിന്റേയും വില കുതിച്ചുയര്‍ന്നു. ആഹാരത്തിന് സര്‍ക്കാര്‍ സബ്സിഡി വരെ നല്‍കേണ്ടതായി വന്നു. സബ്സിഡി നല്‍കി വില്‍ക്കുന്ന റോട്ടിവാങ്ങാന്‍ ആളുകള്‍ മണിക്കൂറുകളോളം ക്യൂ നിന്നു. 2008 ല്‍ റൊട്ടിക്കായുള്ള ക്യൂവിലുണ്ടായ സംഘര്‍ഷങ്ങളില്‍ 14 ഓളം ഈജിപ്റ്റുകാര്‍ മരിച്ചു. ദാരിദ്ര്യം കൂടി. അസമത്വം വര്‍ദ്ധിച്ചു. അഴുമതി വര്‍ദ്ധിച്ചു.

ഇതൊന്നും മുന്‍നിരയില്‍ കൊണ്ടുവരാതെ ഓ പിള്ളേര് ഫേസ്ബുക്കില്‍ എന്തെക്കയോ എഴുതി. മണ്ടമ്മാരായ ജനങ്ങള്‍ അത് കേട്ട് ഒത്തുകൂടി ആ മേഖലയിലെ സ്വസ്ഥത തന്നെ നശിപ്പിച്ചു എന്ന ലാഘവം പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വമാണ്. കാരണം നാമുള്‍പ്പടെയുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ കാടന്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് വിഭവങ്ങള്‍ ചുഷണം ചെയ്യുന്നവര്‍ക്ക് ഈ സമരം അവിടെ തന്നെ ഒതുക്കി നിര്‍ത്തണമെന്ന് ആഗ്രഹമുണ്ട്. ആഗോളവത്കരണ നയങ്ങള്‍ നടപ്പാക്കി, സമ്പന്ന രാജ്യങ്ങള്‍ അഭിന്ദിച്ച ഈജിപ്റ്റിനും, ടുണീഷ്യക്കുമൊക്കെ ഈ അവസ്ഥ വരുമെങ്കില്‍ നമുക്കും ഇത് സംഭവിക്കില്ലേ എന്ന് ജനങ്ങള്‍ക്ക് തോന്നും.

അത് സംഭവിക്കാതെ ജനങ്ങളെ അരാഷ്ട്രീയമാക്കി സ്വപ്നങ്ങളിലാഴ്ത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ബിബിസി ഉദാഹരണം. ഈ സമരകാലമത്രയും അവര്‍ക്ക് പറയാനുള്ളത് ആ പ്രദേശത്തിന്റെ സ്ഥിരതയും സമരം കാരണം നഷ്ടപ്പെടുന്ന ടൂറിസ അവസരവുമാണ്. 24 മണിക്കൂറും അവര്‍ അത് ചെയ്തു. അത് വിശ്വസിക്കരുത്. ജനങ്ങളാണ് സമരം ചെയ്യുന്നത്. അത് വെറുമൊരു രസത്തിനുമല്ല. ജീവന്‍മരണ പ്രശ്നമാകുമ്പോഴാണവര്‍ സമരമുഖത്തെത്തുന്നത്. അതിന് അവര്‍ ഒരുപാട് വിലകൊടുക്കുന്നുമുണ്ട്. അത് “അമ്പടഞാനേ” സംസ്കാരക്കാരുടെ ദിവാസ്വപ്നത്താലല്ല എന്ന് തിരിച്ചറിയുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

19 thoughts on “സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍

  1. അവിടെ കൂടിയ എല്ലാവരും ഫേയ്സ് ബുക്ക് യൂസേര്‍ഴ്സ് ആണെന്ന് ആരും കരുതുന്നുണ്ടാവില്ല. എന്നാല്‍ ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തെ തട്ടിച്ച് നോക്കിയാല്‍ അവരുടെ സമരം നീണ്ട് മുബാറക്കിന്റെ മകന്‍ വയസ്സാകുന്നത് വരെ എങ്കിലും എത്തുമായിരുന്നു. പ്രത്യേകിച്ച് ഇസ്രേയിലിനെയും അമേരിക്കയെയും പോലെയുള്ളവര്‍ മുബാറക്കിനെ പിന്തുണയ്ക്കുമ്പോള്‍.. 1990കളില്‍ തുടങ്ങിയത് പതിവ് പോലെ തണുപ്പിക്കുവാന്‍ മുബാറക്കിനെ മുന്നില്‍ നിര്‍ത്തുന്നവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സമരത്തിന്റെ തീവ്രത കൂടാന്‍ 2003ന് ശേഷമുള്ള നീക്കങ്ങളാണ് കാരണമായത് എന്ന് കാണാം. ഇനി “രക്ത രഹിത ഫേയ്സ് വിപ്ലവം” ഇത്ര പെട്ടെന്ന് വിജയിച്ചതിന് പിന്നിലുള്ള “രഹസ്യങ്ങള്‍” മറ്റൊരു വിക്കിലീക്സ് തുറന്ന് കാട്ടുമായിരിക്കും. അത് വരെ പുറം ലോകത്തിന് മുന്‍പില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് തന്നെയാണ് താരം.

    ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് കോണ്‍ഗ്രസ്സ് മാത്രമാണ് കാരണക്കാര്‍ എന്ന് ഈ അടുത്ത കാലം വരെയും നമ്മളെ വിശ്വസിപ്പിച്ചില്ലേ…. പക്ഷേ യഥാര്‍ത്ഥ്യങ്ങള്‍ കാലം തെളിയിക്കുമെന്നതാണ് നമുക്ക് മുന്നിലെ ചരിത്രം… അത് വരെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളെ പുകഴ്ത്താം.

    ഞാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ “ശക്തിയെ” നേരിട്ടറിഞ്ഞത് ന്യൂജേര്‍ഴ്സിയില്‍ ഒരു കുട്ടി ഫേയ്സ്ബുക്കിന്റെ സഹായത്താല്‍ സ്കൂള്‍ കുട്ടികളെ ക്ലാസ്സ് മുറികള്‍ ബഹിഷ്കരിപ്പിച്ച് സമരത്തിനിറക്കിയ സമയത്താണ്. പല കൌണ്ടിയിലും കുട്ടികള്‍ സ്കൂളില്‍ നിന്ന് പുറത്ത് വന്നു തുടങ്ങിയപ്പോഴാണ് അധികൃതര്‍ അതിന്റെ “ഗൌരവം” മനസ്സിലാക്കിയത്! അന്ന് അതിന് പിന്നില്‍ മറ്റ് പാര്‍ട്ടികളോ രാജ്യങ്ങളോ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുവാന്‍ പ്രയാസം… അത് വിജയിക്കുമെന്ന് ആ കുട്ടി പോലും കരുതിയിട്ടുണ്ടാകില്ല….

    പക്ഷേ ഇന്റെര്‍നെറ്റ് വിപ്ലവത്തിന് അല്ലെങ്കില്‍ ഒരു സമരത്തിന് ആശ്രയിക്കേണ്ടതില്ല എന്ന വാദം ബാലിശം തന്നെയല്ലേ…. ഏത് ആശയവും പെട്ടെന്ന് പ്രചരിപ്പിക്കുവാന്‍ ഇന്ന് കഴിയുക സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ തന്നെയല്ലേ? അതും പല രാജ്യത്തായി ചിതറികിടക്കുന്നവര്‍ ഒരു കുട കീഴില്‍ വരികയും ചെയ്യുന്നു… പണ്ട് രഹസ്യ സന്തേശങ്ങള്‍ കൈമാറി സമരങ്ങളും മറ്റും നടന്നു. അന്ന് അതിന് കഴിഞ്ഞെങ്കില്‍ ഇന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ക്കും അതിന് കഴിയില്ലേ!

    ഏത് സമരങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും പിന്നില്‍ ഒരറ്റ കാരണമേ കാണൂ… ജനദ്രോഹപരമായ വ്യവസ്ഥിതി…. അതിനെതിരെ ജനങ്ങള്‍ പ്രതികരിക്കും. അങ്ങിനെയുള്ള ജനങ്ങളെ ഒന്നിപ്പിച്ച് നടത്തുവാന്‍ രാഷ്ട്രീയ സംഘടനകള്‍ ഉണ്ടാകുന്നു. അവര്‍ക്കായില്ലെങ്കില്‍ അല്ലെങ്കില്‍ അവരുടെ നയങ്ങളില്‍ നിന്ന് മാറി ചിന്തിക്കുന്നവര്‍ മറ്റൊരു ഗ്രൂപ്പായി പ്രവര്‍ത്തിക്കുമെന്ന് ഭഗ്ത്സിംങും, ബോസും മറ്റും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്ത് കാട്ടി തന്നിട്ടില്ലെ… ഇവിടെയും അത് പോലെ തന്നെ സംഭവിച്ചിരിക്കണം… ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ പോലൊരു ചെലവ് കുറഞ്ഞതും ശക്തവുമായ മാര്‍ഗ്ഗം വേറെ ഏതാണുള്ളത്?

    ഇനി സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ ആഹ്വാനം നടത്തിയാലും ആളുകള്‍ കൂടണമെങ്കില്‍ ജഗദീഷ് പറഞ്ഞ പോലെ ദുരിതങ്ങള്‍ നേരിടുന്നവര്‍ ഉണ്ടാകണം. എങ്കിലേ അവര്‍ രംഗത്തിറങ്ങൂ… ഗാന്ധി ഉപ്പ് സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്യുമ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങി.. അവര്‍ അന്ന് അങ്ങിനെ ചെയ്തത് ബ്രിട്ടീഷുകാരാല്‍ പ്രശ്നങ്ങള്‍ നേരിട്ടിരുന്നത് കൊണ്ട് തന്നെയല്ലേ!!! ഗാന്ധിയുടെ ആഹ്വാനം അന്ന് പത്രങ്ങളും, റേഡിയോകളും ഏറ്റെടുത്തു പ്രചരിപ്പിച്ചു… അന്ന് ഗാന്ധിക്ക് വിദേശ മാധ്യമങ്ങളില്‍ പോലും അത്രയും പബ്ലിസിറ്റി കൊടുപ്പിച്ചത് ആരൊക്കെയായിരുന്നു എന്നും അത് എന്തിനെന്നും കാലങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ജനങ്ങള്‍ക്കറീയാം… അത് പോലെ ഈജിപ്തില്‍ ഫേയ്സ്ബുക്കിലൂടെ ആഹ്വാനം നടത്തിയപ്പോള്‍ സ്ക്വയറില്‍ ആളുകള്‍ തടിച്ച് കൂടിയെങ്കില്‍ ആ ആളുകള്‍ക്ക് മുബാറക്കില്‍ നിന്ന് ദുരിതങ്ങള്‍ നേരിട്ടിട്ടുണ്ട്.. ഇനി ഫേയ്സ്ബുക്ക് വഴിയുള്ള പ്രചരണത്തിന്റെ പിന്നിലെ ചരട് വലികള്‍, അത് അറിയാന്‍ കാത്തിരിക്കുക…

    പിള്ളാര്‍ ഫേയ്സ്ബുക്കില്‍ ഒരു ദിവസം കൊണ്ട് നടത്തിയ പ്രകടനമൊന്നുമല്ലല്ലോ… ഈ ലേഖനത്തില്‍ പറയുന്നത് പോലെ തന്നെയെടുത്താല്‍ 2003 മുതല്‍ അവര്‍ കരുക്കള്‍ നീക്കി തുടങ്ങിയിരുന്നു. ജനദ്രോഹപരമായ വാര്‍ത്തകളും ചിത്രങ്ങളും കൊടുത്ത് കൊണ്ടിരുന്നു.. അങ്ങിനെയാണ് അവര്‍ക്ക് കൂടുതല്‍ ഫോളോവേര്‍സിനെ ലഭിക്കുന്നതും… ട്യൂണീഷയയില്‍ നടന്ന ഭരണമാറ്റം അത് വരെ മറഞ്ഞിരുന്ന ജനങ്ങള്‍ക്ക് ധൈര്യം നല്‍കി… ഫേയ്സ്ബുക്ക് ആഹ്വാനം നടത്തിയ ഒത്ത് കൂടലിന്റെ ആദ്യ ദിവസങ്ങളില്‍ പങ്കെടുത്തവരുടെ എണ്ണം എത്രയായിരൂന്നു? എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു എന്നും കാണാം. അത് വരെ വിട്ട് നിന്നിരുന്ന പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിനെ അനുകൂലിച്ച് രംഗത്ത് വരുന്നു….

    ആശയങ്ങള്‍ കൂടുതല്‍ ജങ്ങളില്‍ പെട്ടെന്ന് എത്തിക്കുവാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് തന്നെയാണ് ഇന്ന് ശക്തമായിട്ടുള്ളത് എന്നതില്‍ തര്‍ക്കമില്ല… ജനങ്ങളെ സംഘടിപ്പിക്കുവാന്‍ ഇത് ഉപയോഗിക്കുമ്പോള്‍ അത് അരാഷ്ട്രീയമാണെന്ന് തോന്നുന്നില്ല… കാരണം ഇതേ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ തന്നെയല്ലേ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ആശയ പ്രചരണത്തിന് ഇപ്പോള്‍ കൂടുതലായും ഉപയോഗിക്കുന്നത്!!! സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി രാഷ്ട്രീയ പാര്‍ട്ടികളും പ്രചരണത്തിന് ആശ്രയിക്കുന്ന ഇക്കാലത്ത് അത് അരാഷ്ട്രീയമാണെന്ന് പറയുന്നതിലെ സത്യസന്ധത!!!

  2. “രക്ത രഹിത ഫേയ്സ് വിപ്ലവം”? 300 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ ജയിലാണ്.

    ഈജിപ്റ്റിലെ സ്വാതന്ത്ര്യ സമരം, ഈജിപ്റ്റിലെ ഫേസ് ബുക്ക് വിപ്ലവം എന്ന പേരുകളില്‍ നിന്ന് ഇതില്‍ ഏതാണ് രാഷ്ട്രീയം ഏതാണ് അരാഷ്ട്രീയം എന്ന് വ്യക്തമല്ലേ. കൂടുതല്‍ എന്തിനാണ് വിശദീകരിക്കുന്നത്.

    ജനങ്ങള്‍ അതാത് കാലത്ത് ലഭ്യമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ആശയവിനിമയം നടത്തും. അതില്‍ എന്ത് പ്രത്യേകത? അതിനെ ഇത്ര പെരുപ്പിച്ച് കാണിക്കണോ?

    ഈജിപ്റ്റിലെ സമരം വിജയിച്ചത് എല്ലാവര്‍ക്കുമറിയാവുന്ന സാധാരണ സമരതന്ത്രം മാത്രമാണ്. നമ്മുടെ നാട്ടില്‍ സാധാരണ സമരം എങ്ങനെയാണ് വിജയിക്കുന്നത്? മുതലാളിക്ക് ഉത്പാദനം നടത്താന്‍ കഴിയാതെ വരുന്ന അവസരത്തില്‍ അയാള്‍ ഒരു ഒത്തുതീര്‍പ്പിന് തയ്യാറാകുന്നു. അതാണ് ഈജിപ്റ്റിലും ഉണ്ടായത്.

    സമരത്തിന്റെ ആദ്യ ദിവസം തന്നെ സമ്പദ്ഘടനയുടെ ഒരു പ്രധാന സ്രോതസ്സായ ടൂറിസം തകര്‍ന്നു. കൂടുതല്‍ കൂടുതല്‍ ആളുകള്‍ സമരത്തില്‍ വന്നുകൊണ്ടിരുന്നു. (അധികാരികള്‍ ഇന്റര്‍നെറ്റ് ആദ്യദിവസങ്ങളില്‍ തന്നെ ഇല്ലാതാക്കി എന്ന് ഓര്‍ക്കണം. ഫേസ് ബുക്ക് ഇല്ലാതെ എങ്ങനെ ആളുകള്‍ പിന്നേയും വന്നുചേര്‍ന്നു?) മറ്റ് സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിച്ചു. അവസാനം സൂയസിലേക്ക് സമരം വ്യാപിച്ചപ്പോള്‍ അധികാരികള്‍ക്ക് പേടിയായി. കനാല്‍ അടച്ചുപോയാല്‍ എന്താകും അവസ്ഥ.

    ഇന്‍ഡോനേഷ്യയിലെ സുഹാര്‍തോയുടെ ഏകാധിപത്യ ഭരണം എങ്ങനെയാണ് അവസാനിച്ചത്? മൊതലാളി പറഞ്ഞു കടപൂട്ടിക്കോളാന്‍. മണിക്കൂറുകള്‍ക്കകം അയാള്‍ രാജിവെച്ചു. മുബാറക്ക് പാവയും അതുതന്നെയാണ് ചെയ്തത്.

    പക്ഷേ സമരം ഫലപ്രാപ്തിയില്‍ എത്തുമോ എന്ന് കണ്ടറിയണം. കാരണം സാമ്രാജ്യത്വത്തിന് അത്രക്ക് വേണ്ടപ്പെട്ട ഒരു രാജ്യമാണ് ഈജിപ്റ്റ്.

    ഇതൊക്കെ രാഷ്ട്രീയമാണ്. സമരത്തെ ഫേസ്ബുക്ക് വിപ്ലം എന്നൊക്കെ വിളിക്കുമ്പോള്‍ നാം അറിയാതെ നമ്മള്‍ എല്ലാം മറക്കുകയാണ്. പകരം സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ വാതോരാതെ പ്രസംഗിക്കുന്നു. ഈ ചര്‍ച്ചകളിലെവിടെങ്കിലും ആഗോളവത്കരണം ചര്‍ച്ചാ വിഷയമായിട്ടുണ്ടോ? സാങ്കേതികവിദ്യയെ പുകഴ്ത്തുമ്പോള്‍ നാം യഥാര്‍ത്ഥത്തില്‍ മുതലാളിത്തത്തെ വെള്ളപൂശുകയാണ് ചെയ്യുന്നത്. ഇടതുപക്ഷക്കാര്‍ക്ക് പോലുമറിയില്ല സമരം എന്തുകൊണ്ട് വിജയിച്ചെന്ന്. അതാണ് അരാഷ്ട്രീയത. അത് തന്നെയാണ് മുതലാളിയുടെ വിജയവും.

    1. ഫേസ്ബുക്കാണോ അതോ wordpress ആണോ ബ്ലോക്ക് ചെയ്യുന്നത്? ഞാന് പ്രത്യേകിച്ച് ഒരു സെറ്റിങ്സും കൊടുത്തിട്ടില്ല.
      എനിക്ക് ഫേസ്ബുക്കില്ലാത്തതിനാല് ടെസ്റ്റ് ചെയ്യാനുവുന്നില്ലല്ലോ.

      1. Dear Jagadees,

        Please consider creating a facebook page. Whether you like it or not it has become a meeting place of a vast bunch of people. And its influence is definitely generating opinions among people. If the same platform can be used against politicization of people, it can be used for politicization too. People like Jagadees should use this platform and share your views there so that more people will see it than the ones who are reading your blogs now. You can continue this blog as well and share your blogs through facebook.

        In short, I would request you to use facebook as means of campaign. People like Jagadees can really make a change, and facebook is one strong tool(along with others of course) for making the change.(for example, I have put extracts from one of your posts in my facebook page, and many people liked or commented on it – that means facebook has helped spreading your views).

        Please consider this as a positive criticism without any pre-notions.
        Thanks for reading this and hoping to see u in Facebook,

        Vinod

  3. നവമാധ്യമങ്ങളുടെ സാധ്യതയോടൊപ്പം പരിമിതിയും ഈജിപ്തിൽ വെളിപ്പെടുകയുണ്ടായി. http://malayalamvaayana.blogspot.com/2011/12/blog-post_28.html
    ശരിയാ.
    നമ്മുടെ നാട്ടിലെ മൈക്ക് വിപ്ലവം നമ്മുക്ക് സ്വാതന്ത്ര്യം നേടിത്തന്നെങ്കിലും പരിമിതികള്‍ ധാരാളം ഉണ്ടായിരുന്നു. അതുപോലെ 1979 ല്‍ ഇറാനില്‍ നടന്ന കാസറ്റ് ടേപ്പ് വിപ്ലവവും പരിമിതികള്‍ പ്രകടമാക്കി. 1917 ലെ റഷ്യയിലെ ടെലഗ്രാഫ് വിപ്ലവത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. 1789 ല്‍ ഫ്രാന്‍സില്‍ നടന്ന അച്ചടി വിപ്ലവവും അതേ അവസ്ഥ കാണിച്ചുതരുന്നെങ്കില്‍ പ്രശ്നം യഥാര്‍ത്ഥത്തില്‍ ഈ സാങ്കേതിക വിദ്യകളുടേതല്ലെ?

  4. “അവര്‍ക്ക് അവിടെ എത്ര പേര്‍ സമരത്തിന് വരുമെന്നും അവര്‍ ആരൊക്കെയാണെന്നും അവരുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്നും ഉള്‍പ്പടെ എല്ലാ വിവരങ്ങളും ഇതേ സോഷ്യല്‍ മീഡിയകള്‍ സര്‍ക്കാരിന് നല്‍കി”. സുഹൃത്തെ, വസ്തുതാപരമായി എഴുതുക. ഫെസ്ബൂക്കും ട്വിട്ടെരും സിറിയന്‍ ഗോവെര്‍മെന്റിനു ഉപകര്താക്കളുടെ വിവരം കൊടുത്തു എന്ന് നിങ്ങള്‍ പറയുന്നതിന്റെ അടിസ്ഥാനം എന്ത് ? ഒരു റഫറന്‍സ് തരുമോ ?

    1. 1. service providers സര്‍ക്കാരിന് നേരിട്ട് നല്‍കുന്ന വിവരങ്ങള്‍. ഗദ്ദാഫി വീണുകഴിഞ്ഞ് അവിടുത്തെ പോലീസ് ഫയലുകള്‍ ജനത്തിന്റെ cell phone text msgs, emails തുടങ്ങിയവ service providers നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നു. (Ref:Rebeca Mac Kinnon). സിറിയന്‍ സര്‍ക്കാര്‍ വീനുകഴിഞ്ഞറിയാം ആരൊക്കെ അവരെ സഹായിച്ചെന്ന്.
      2. deep packet inspection technology പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ രഹസ്യമായി ശേഖരിക്കുന്ന വിവരങ്ങള്‍.
      3. സര്‍ക്കാര്‍ അതേ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് നടത്തുന്ന പ്രചാരവേല. ചൈനയില്‍ സൈബര്‍ മാദ്ധ്യമത്തിന്റെ ഗതിമാറ്റാന്‍ ശമ്പളത്തിന് ബ്ലോഗും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിലും എഴുതുന്ന വലിയൊരു സര്‍ക്കാര്‍ ‘സേന’യുണ്ട്.
      4. നാം സ്വയം പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങള്‍. എനിക്കൊരു അഭിപ്രായമുണ്ടെങ്കില്‍ അത് കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ ഞാന്‍ തന്നെ ശ്രമിക്കുമല്ലോ. അത് ഇഷ്ടപ്പെടുന്നവ്ര്‍ ‘ലൈക്കും’ ചെയ്യുമല്ലോ. നമ്മുടെ ഫോട്ടോയും നാം തന്നെ നല്‍കും. ഇപ്പോള്‍ എവിടെയാണെന്നും നാളെ എന്തു ചെയ്യാനാണ് പരിപാടി എന്നും വിശദമാക്കും. സമ്മുടെ സുഹൃത്തുക്കളേയും നമ്മളേയും സര്‍ക്കാരിന് മനസിലാക്കാന്‍ കൂടുതലെന്ത് വേണം?

      നമ്മുടെ ഓരോ കീ അമര്‍ത്തലും ഫോണ്‍ വിളിയും ഒക്കെ രേഖപ്പെടുത്തി വിശകലനം ചെയ്യാന്‍ വലിയ ഡാറ്റാ സെന്ററുകള്‍ രാജ്യങ്ങള്‍ ഉപയോഗിക്കുന്നു. അമേരിക്കയുടെ “Stellar Wind” എന്ന ഭീമന്‍ Spy Center ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്.

      പണ്ട് പോലീസിന് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അന്വേഷണങ്ങളിലും പീഡനങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ഇപ്പോള്‍ നിമിഷ നേരം കൊണ്ട് ലഭിക്കും. അതായത് നാം അത് അവര്‍ക്ക് നല്‍കും. അത്ര മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളു.

      കൂടുതല്‍ വിവരങ്ങള്‍ താങ്കള്‍ക്ക് തനിയെ തെരഞ്ഞ് കണ്ടെത്താം.

  5. അപ്പോള്‍ “നല്‍കി” എന്ന് എഴുതിയത് നിങ്ങളുടെ സങ്കല്പത്തില്‍ നിന്നാണ്. യഥാര്‍ഥത്തില്‍ “നല്‍കി കാണും” എന്നായിരുന്നു എഴുതേണ്ടത്. വസ്തുതകള്‍ “തനിയെ തെരഞ്ഞ് കണ്ടെത്താം ” എന്നെഴിതയിഷ്ട്ടപ്പെട്ടു. അല്ലങ്കില്‍ത്തന്നെ വസ്തുതകള്‍ ആണല്ലോ കോണ്‍സ്പിരസി തിയറിക്കാരുടെ ഏറ്റവും വല്യ ശത്രു.

    1. സങ്കല്പത്തില്‍ നിന്ന് എഴുതിയതല്ല. ഈ വീഡിയോയുടെ 2:10 മിനിറ്റില്‍ ബഹ്റിനില്‍ നിന്നുള്ള നബീല്‍ റജാബ് പറയുന്നത് ശ്രദ്ധിക്കുക.അതുപോലെ 13:00 മിനിറ്റിലെ ചോദ്യത്തിനുള്ള മറുപടിയും ശ്രദ്ധിക്കുക.

      ഞാന്‍ കൂലിക്കെഴുത്തുകാരനല്ല. എന്റെ തൊഴില്‍ സമയം കഴിഞ്ഞ് സ്വകാര്യജീവിതത്തില്‍ നിന്ന് അപഹരിക്കുന്ന സമയമാണ് ഇതെഴുതാന്‍ ഉപയോഗിക്കുന്നത്. അതിന് ഞാന്‍ വലിയ വില നല്‍കുന്നുണ്ട്. എന്റെ ലക്ഷ്യം വിവര്‍ത്തനമാണ്. സാവധാനമാണ് അത് നടക്കുന്നത്. എന്റെ ഇംഗ്ലീഷ് ബ്ലോഗിനെ അപേക്ഷിച്ച് മലയാളം ബ്ലോഗ് 3 വര്‍ഷം പിറകിലാണ്. അപ്പോള്‍ ആളുകളുടെ ആത്മാര്‍ത്ഥതയില്ലാത്തെ ചോദ്യങ്ങളുമായി തര്‍ക്കിച്ചിരിക്കാന്‍ എനിക്ക് സമയമില്ല. പകരം അവര്‍ക്ക് തനിയെ തെരഞ്ഞ് കണ്ടെത്താവുന്ന കാര്യങ്ങള്‍ അങ്ങനെ ചെയ്താല്‍ എനിക്ക് നല്ലത്.

      എന്നാ പിന്നെ എഴുതാതിരുന്നുകൂടെ എന്ന ചോദ്യം വന്നേക്കാം. അത് എന്റെ സ്വാതന്ത്ര്യമാണ്.

  6. ഈ വീഡിയോ ഈജിപ്റ്റ് വിപ്ലവത്തിന്റെ താണ്. ഒരിക്കലും സിറിയയെ ക്കുരിച്ച്ചു പറയുന്നില്ല. എന്റെ ചോദ്യം സിറിയ യിലെ വിപ്ലവകാരികളുടെ വിവരം സോഷ്യല്‍ മീഡിയ ഗോവെര്‍മെന്റിനു കൊടുത്തു എന്ന് നിങ്ങള്‍ എഴുതിയതിന്റെ അടിസ്ഥാനമാണ്. ഇത് നിങ്ങളുടെ ബ്ലോഗ്‌ ആണ്. പക്ഷെ ഞങ്ങള്‍ എഴുതിത് വസ്തുതക്ക് നിരക്കാത്തതാണെന്ന് പറയാനുള്ള അവകാശം എനിക്കുണ്ട്.

  7. ഇത് സിറിയയിലെ സമരത്തെക്കുറിച്ചുള്ള ലേഖനമല്ല. സാങ്കേതികവിദ്യകളുടെ പേരില്‍ സമരങ്ങളെ അരാഷ്ട്രീയവത്കരിച്ച് യഥാര്‍ത്ഥ പ്രശ്നത്തെ മറച്ചുവെക്കാന്‍ അധികാരികളും അവരുടെ കുഴലൂത്ത് ബുദ്ധിജീവികളും നടത്തുന്ന ശ്രമത്തിന് ഒരു പ്രതികരണമായി എഴുതിയ ലേഖനമാണിത്. നബീല്‍ റജാബ് പറയുന്നത് ഒറ്റപ്പെട്ട കാര്യമല്ല. എല്ലായിടത്തും നടക്കുന്ന സംഭവമാണ്.

    ഏകാധിപത്യ രാജ്യമായ സിറിയയില്‍ ഇന്റര്‍നെറ്റ് വിശുദ്ധയാണെന്ന് അവകാശപ്പെടാന്‍ താങ്കളുടെ കൈവശം എന്ത് രേഖയാണുള്ളത്? അത് കിട്ടിയാല്‍ എനിക്ക് എന്റെ ആ വാചകം പരിഷ്കരിക്കാമല്ലോ.

    എന്നാലും ഈ ലിങ്കുകള്‍ പരിശേധിക്കുക. താങ്കള്‍ക്ക് ബോധിമോ എന്നറിയില്ല.
    http://www.cjr.org/feature/the_spy_who_came_in_from_the_c.php?page=all
    http://reflets.info/bluecoats-role-in-syrian-censorship-and-nationwide-monitoring-system/
    http://www.spiegel.de/international/business/ard-reports-siemens-sold-surveillance-technology-to-syria-a-826860.html

    http://www.nytimes.com/2011/02/10/world/middleeast/10syria.html?_r=0
    http://www.nytimes.com/2011/05/23/world/middleeast/23facebook.html

  8. സുഹൃത്തെ . പ്രശ്നം ഇതാണ്. ഞാന്‍ നിങ്ങളുടെ ലേഖനത്തിലെ ഒരു പരാമര്‍ശം മാത്രമാണ് ചോദ്യം ചെയ്യുന്നത്. നിങ്ങളുടെ മറുപടിയാകട്ടെ പലപ്പോഴും മറ്റു കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. നിങ്ങള്ക്ക് വ്യക്തമായ തെളിവില്ലാത്ത ഒരുകാര്യം എഴുതുമ്പോള്‍, അതിന്റെ അസ്നിനഗ്ധത കൂടെ കാണിച്ചു എഴുതനമാന്നെ ഞാന്‍ പറയുന്നുള്ളൂ. ഹൃദയത്തോട് അടുത്തുള്ള ഒരു കാര്യം എഴുതുമ്പോള്‍, വാക്കുകള്‍ക്ക് മുര്‍ച്ച കൂട്ടാന്‍ വസ്തുതകളില്‍ നിന്ന് അകലുക എന്നത് ഒരു ലേഖകന് പറ്റാവുന്ന ഒരു വീഴ്ഴയാണ്. അത് ചൂണ്ടിക്കാ നിച്ചന്നെ ഉള്ളു. ഭാവുകങ്ങള്‍. !!

  9. താങ്കള്‍ ആ ലിങ്കുകളൊന്നും വായിച്ചില്ല എന്ന് മനസിലായി.
    ൧. Sean McAllister ന്‍റെ SMS കളാല്‍ സിറിയയില്‍ നിന്ന് ഒളിച്ചോടിയ സാമൂഹ്യ പ്രവര്‍ത്തകര്‍ (link 1)
    ൨. siemens surveillance ഉപകരണങ്ങള്‍ സിറിയക്ക് വിറ്റതിന്‍റെ വാര്‍ത്ത (link 3)
    ൩. bluecoats ന്‍റെ സിറിയയിലെ റോള്‍ (link 2)
    ൪. സര്‍കാര്‍ Facebook പോലുള്ള സോഷിയാല്‍ സൈട്ടുകള്‍ പരിശോധിക്കുന്നതിനാല്‍ പ്രതിഷേധക്കാര്‍ സൂക്ഷിക്കണമെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മുന്നറിപ്പ് (link 5)

    ഇതില്‍ കൂടുതല്‍ തെളിവൊന്നും എനിക്ക് വേണ്ട. ജനാധിപത്യ സര്‍ക്കാരുകള്‍ പോലും ഇതൊക്കെ ചെയ്യുന്നുണ്ടെങ്കില്‍ പട്ടാള – ഏകാധിപത്യ ഭരണം എന്തൊക്കെ ചെയ്യുമെന്ന് ഇത്തരം വാര്‍ത്തകള്‍ ദീര്‍ഘകാലമായി ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും. “ഇടതുപക്ഷക്കാര്‍ക്ക് പോലുമറിയില്ല” എന്ന് മുമ്പൊരു കമന്റില്‍ പറഞ്ഞത് വെറുതെയല്ല.

    ഇതില്‍ ഹൃദയവും കരളും ഒന്നുമില്ല ചങ്ങാതി. സിറിയയിലെ പട്ടാള ഭരണം ഇന്റര്‍നെട്ടിന്റെ വിശുദ്ധ ഉപയോഗം മാത്രമേ ചെയ്യുന്നു എന്ന് എനിക്ക് എഴുതാന്‍ പറ്റുന്ന ഒരു രേഖ എങ്കിലും താങ്കള്‍ അയച്ചുതരിക.

  10. നിങ്ങളുടെ 1-3 വരെയുള്ള തെളിവുകള്‍ സോഷ്യല്‍ മീഡിയ യെക്കുരിച്ച്ചല്ല. എന്റെ ചോദ്യം വളരെ വ്യക്തമാണ്. 4 – ആമത്തെ തെളിവകട്ടെ സര്‍കാര്‍ ഫസിബൂക് പേജ് നോക്കുമെന്നതും. ഒരാളുടെ ഫസിബൂക് പേജ് നോക്കാന്‍ സോഷ്യല്‍ മീഡിയകളുടെ ഒത്താശ വേണ്ട. പേജ് തുറന്നിട്ടാല്‍ ആര്‍ക്കുവേനമെങ്കിലും കാണാം. പേജ് തുറന്നിടാണോ വേണ്ടയോ എന്നുള്ളതു ഉപയോക്താവിന്റെ തീരുമാനവും !

    1. എന്തുകൊണ്ടാല്ല?
      പിന്നെയും താങ്കള്‍ ആ ലിങ്ക് കാലൊന്നും വായിച്ചില്ല.
      ഒന്നാമത്തെ ലിങ്ക് സര്‍ക്കാരിന്റെ വളരെ ശക്തമായ surveillance നെ കുറിച്ചാണ്. സിറിയക്കാരന്റെ വാക്കുകള്‍ – ” Kardokh said, He worried that the filmmaker (Sean McAllister) didn’t realize how aggressive and pervasive the regime’s surveillance was.”
      2, 3 ഉം സിറിയ ഇന്റര്‍നെറ്റ്‌ surveillance ചെയ്യാനുള്ള ഉപകരണങ്ങള്‍ വാങ്ങിയതിനെ കുറിച്ചാണ്. ഈ ഉപകരണങ്ങള്‍ വേറെ എന്തിനാ? സിനിമ കാണാനോ?

      “പേജ് തുറന്നിട്ടാല്‍ ആര്‍ക്കുവേനമെങ്കിലും കാണാം.”
      ഹവൂ സമാധാനമായി. അത്രയെങ്കിലും പകരാന്‍ കഴിഞ്ഞല്ലോ. പണ്ട് പോലീസിന് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അന്വേഷണങ്ങളിലും പീഡനങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ഇപ്പോള്‍ നിമിഷ നേരം കൊണ്ട് ലഭിക്കും. ഞാനും അതേ പറഞ്ഞോള്ളൂ.
      നന്ദി

Leave a reply to Manoj മറുപടി റദ്ദാക്കുക