അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പടെയുള്ള ഒരുകൂട്ടം കലാകാര്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിക്ക് ഒരു പരാതി കൊടുത്തു. പ്രധാനമന്ത്രിക്ക് അത് സ്വീകരിക്കകയോ പരിഗണിക്കുകയോ തള്ളിക്കളയുകമോ ആകാം. പക്ഷേ സാധാരണ സംഭവിക്കുന്നത് പോലെ അത് വിവാദമാക്കി. അടൂര്‍ ഗോപാലകൃഷ്ണനെ ചീത്തപറയാന് തുടങ്ങി. കേട്ടപാതി കേള്‍ക്കാത്ത പാതി അടൂരിനെ ആശ്വസിപ്പിക്കാനും പിന്തുണയേകാനും കേരള മുഖ്യന് ഓടിയെത്തി. അതിന്റെ കാര്യമുണ്ടായിരുന്നോ? അടൂര്‍ ശക്തനായ മനുഷ്യനാണെന്ന് മാത്രമല്ല rss ന് നല്ല മറുപടികള്‍ കൊടുക്കുകയം ചെയ്തു. ഫാസിസത്തിനെതിരെ പല ആളുകള്‍ പല രംഗത്തു നിന്ന് വിമര്‍ശനങ്ങളുന്നയിക്കുന്നതിനെ ഒരു കുടക്കീഴില് കൊണ്ടുവന്നാല്‍ അവര്‍ക്ക് പ്രത്യാക്രമണം നടത്താന്‍ എളുപ്പമാക്കുകയല്ലാതെ വേറെന്ത് ഗുണമാണുണ്ടാകുക. അങ്ങനെ മുഖ്യമന്ത്രി സമാധാനിപ്പിക്കാന്‍ വന്നത് ഒരുപാട് തെറ്റായ ആശയങ്ങളാണ് ഫലത്തില്‍ പരത്തുന്നത്. അതെല്ലാം വിശദീകരിക്കുന്നില്ലെങ്കിലും ഒരു കാര്യം പറയാനുണ്ട്.
ആവര്‍ത്തിക്കുന്ന നമ്മുടെ പ്രവര്‍ത്തികള്‍ പൊതുബോധം സൃഷ്ടിക്കും
ഇവിടെ എന്താണ് സംഭവിച്ചത്. ഒരാള്‍ ഒരു അഭിപ്രായം പറയുന്നു. രണ്ടാമന് ആ അഭിപ്രായം ആദ്യത്തെയാള്‍ പറയാന്‍ പാടില്ലെന്ന് പറയുന്നു. അപ്പോള്‍ മൂന്നാമനെത്തി രണ്ടാമനത് പറയാന്‍ പാടില്ലെന്ന് പറയുന്നു. ഇവിടെ ആദ്യത്തെ അഭിപ്രായത്തിന് എന്ത് സംഭവച്ചു? ആദ്യത്തെ ആളല്ല. ആദ്യത്തെ അഭിപ്രായത്തിന്. ആവോ… അത് ആളുകള്‍ മറന്നേപോയി.
ഇതാണ് ശ്രദ്ധാമാറ്റം. ഫാസിസത്തിന്റേയും അതിന്റെ അടിത്തറയായ മുതലാളിത്തത്തിന്റേയും ഏറ്റവും പ്രീയപ്പെട്ട ആയുധമാണ് അത്. യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ച് വെക്കാനായി വേറെന്തിങ്കിലും ചെയ്തുക. മാജിക്കുകാരും ഇത് ഉപയോഗിക്കുന്നുണ്ട്. അതായത് ജനത്തിന്റെ ശ്രദ്ധയെ ഒരിക്കലും യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് വരാതെ സൂക്ഷിക്കുക. മറയില്ലാത്ത മുതലാളിത്തമാണ് ഫാസിസം എന്ന് മുമ്പ് എഴുതിയിരുന്നല്ലോ.
കണ്ണൂരിസ്റ്റുകാരുടെ എതിര്‍പ്പ്
ഫാസിസത്തെ എതിര്‍ക്കുക എന്നത് കണ്ണൂരിസ്റ്റുകാരുടെ ഒരു ദൌര്‍ബല്യമാണ്. എവിടെ കണ്ടാലും എതിര്‍ക്കും. കണ്ണൂരിസ്റ്റുകാര് അങ്ങനാണത്. ഉച്ചത്തില്‍ ഗ്വാഗ്വാ വിളിച്ച്, മുഷ്ടിചുരുട്ടി, കടുത്ത ഭാഷയില്‍ അവര്‍ ഫാസിസത്തിനെതിരെ പ്രതികരിക്കും. ഫാസിസത്തിന്റെ പരമ്പരാഗതമായ ശത്രുക്കള്‍ തങ്ങളാണെന്നും അതാണ് തങ്ങളുടെ ദൌത്യമെന്നും അവര്‍ കരുതുന്നു. ഫാസിസ്റ്റ് വിരോധം അവരുടെ ബയോഡാറ്റകളിലെ ഒരു പ്രധാന ഘടകമാണ്. എന്നാല്‍ ഒരു വലിയ കാര്യം ഇവര്‍ മറക്കുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അറിയില്ല. ഫാസിസം എന്തുകൊണ്ടുണ്ടായി? മാര്‍ക്സിന്റെ ശിഷ്യന്മാരാണെന്ന് സ്വയം പറയുമെങ്കിലും ഇവര്‍ക്ക് ചിന്തിക്കുന്നത് ഇഷ്ടമില്ലാത്ത കാര്യമാണല്ലോ. വേറെആരുടെയെങ്കിലും ചിലവില്‍ ആളാകുക. സ്വന്തം പ്രവര്‍ത്തി മുഴുവന്‍ തന്റെ കാര്യം മെച്ചപ്പെടുത്തുക എന്ന വൈരുദ്ധ്യാധിഷ്ടിത വയറ്റിപ്പിഴപ്പാണ് അവരുടെ അടിസ്ഥാന സിദ്ധാന്തം.
ലോകത്തെവിടെയും കമ്യൂണിസ്റ്റുകാരുടെ പരാജയത്തിന്റെ ശിക്ഷയായിട്ടാണ് ഫാസിസം പ്രത്യക്ഷത്തില്‍ വരുന്നത്. അതായത് ഏതെങ്കിലും സമൂഹത്തില്‍ ഫാസിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുവെങ്കില് തിരിച്ചറിയുക അവിടെ അപ്പോള്‍ തന്നെ കമ്യൂണിസ്റ്റുകാര്‍ പരാജയപ്പെട്ടു കഴിഞ്ഞു എന്ന്. അപ്പോള്‍ ഈ കണ്ണൂരിസ്റ്റുകാരെ നമുക്ക് ഫാസിസ്റ്റുകളുടെ എതിരാളികള്‍ എന്ന് കരുതാനാകുമോ? ഒരിക്കലുമില്ല.
അവര്‍ ഫലത്തില്‍ ഫാസിസ്റ്റുകളുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. അധികാരവും സമ്പത്തുമുള്ള ഈ പാര്‍ട്ടികളുടെ അംഗീകാരം നേടി എന്തെങ്കിലും സ്ഥാനമാനങ്ങളൊപ്പിക്കുകയോ ഭാവിയില്‍ തങ്ങള്‍ക്ക് ന്യായീകരണമായി പറയാനാരൊരു കച്ചിത്തുരുമ്പ് നിര്‍മ്മിക്കുകയുമാണ് മിക്കവരുടേയും പ്രധാന ലക്ഷ്യം. അവരുടെ പ്രതികരണം കൊണ്ട് ഫാസിസ്റ്റുകള്‍ക്ക് അന്യായമായ പ്രാധാന്യവും പ്രചരണവും കൊടുക്കുക വഴി അവരെ ശക്തരാക്കുയാണ് അവര്‍ ചെയ്യുന്നത്. ഫാസിസ്റ്റുകളുടെ ശ്രദ്ധമാറ്റല്‍ നാടകങ്ങളിലെ തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിക്കുന്ന നല്ല അടക്കവും ഒതുക്കവും ഉള്ള നടീനടന്മാരായി അവര്‍ ജോലി ചെയ്യുന്നു. ലോകത്തെല്ലായിടവും നടന്ന നടക്കുന്ന കാര്യമാണിത്.
പ്രതികരിക്കരുത് പകരം പ്രവര്‍ത്തിക്കുക
ഫാസിസ്റ്റുകള്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ രക്ഷപെടാനൊരു വഴിയില്ല എന്നല്ല ഇതുകൊണ്ട് ഉദ്ദേശിച്ചത്. ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക എന്നതാണ് വേണ്ടത്. സമൂഹത്തില്‍ പല കാര്യങ്ങളും നടക്കും. അതിലെല്ലാം ഇടപെട്ട് സ്വന്തം നിലപാട് വ്യക്തമാക്കി ഗോളടിച്ച് ജയിച്ചേ ജയിച്ചേ എന്ന് വിളിച്ച് കൂവരുത്. നിങ്ങളുടെ താര്‍ക്കികമായ ജയം നിങ്ങള്‍ക്ക് വ്യക്തിപരമായി ചിലപ്പോള്‍ ഗുണം ചെയ്തേക്കുമെങ്കിലും ഏത് ആശയത്തിന് വേണ്ടിയാണോ അത് പറയുന്നത് അതിന് കാലക്രമത്തില്‍ ദോഷമാകും ചെയ്യുന്നത്. അതുകൊണ്ട് നിങ്ങള്‍ എതിര്‍ക്കുന്നുവെങ്കിലും ചില കാര്യങ്ങളില്‍ ചിലപ്പോള്‍ മിണ്ടാതിരിക്കുകയോ നിശബ്ദമായി പ്രവര്‍ത്തിക്കുകയോ ആകും ഫലത്തില്‍ നല്ലത്.
ഉദാഹരണത്തിന് ഡിങ്കമതത്തെക്കുറിച്ച് മുമ്പ് ഒരു കുറിപ്പ് എഴുതിയിരുന്നല്ലോ. വ്യവസ്ഥാപിത മതത്തിനെതിരായ ആശയമായി അതിനെ ഉപയോഗിക്കാമെങ്കിലും നിരീശ്വര മതവിരുദ്ധരായി പ്രസിദ്ധരായ ആളുകള്‍ തന്നെ ഡിങ്കമതത്തിന്റെ വക്താക്കളായി വന്നാല്‍ ആരിലാണോ മാറ്റങ്ങളുണ്ടാക്കാന്‍ ശ്രമിച്ചത് അവര്‍ക്ക് സംശയമുണ്ടാകില്ലേ. അവരെ സ്വയം വിമര്‍ശനം നടത്താന്‍ അത് പ്രേരിപ്പിക്കുമോ? ഇല്ല. പക്ഷേ ഈ നിരീശ്വരവാദികള്‍ക്ക് സ്വയം കേമന്മാരാണെന്ന് പറഞ്ഞ് ഞെളിയാന്‍ കഴിയും.
ഫാസിസം നിങ്ങള്‍ക്ക് വേണ്ടി എത്രവേണമെങ്കിലും തോറ്റുതരും. പതിനായിരം വര്‍ഷത്തെ ആസൂത്രണ പരിചയത്തിന്റെ പുറത്താണ് അവര്‍ കളിക്കുന്നത്. നിങ്ങളെക്കാള്‍ പതിന്മടങ്ങ് മുമ്പിലാണ് അവരുടെ കളികള്‍. അതുകൊണ്ട് ഒറ്റക്ക് പോയി ഗോളടിച്ച് ജയിക്കുന്നത് മുതലാളിത്തം നമ്മേ അടിമപ്പെടുത്താനായി ഉപയോഗിക്കുന്ന വ്യക്തിമാഹാത്മ്യവാദത്തിന്റെ പ്രതികരണമാണ്. അത് ഉപേക്ഷിക്കുക.
സോഷ്യല്‍ മീഡിയയില്‍ കമന്റും പോസ്റ്റുമെഴുതി ഫാസിസത്തെ തോല്‍പ്പിക്കാം എന്ന മോഹമുണ്ടെങ്കില്‍ അതും മാറ്റിവെക്കുക. കള്ളം പ്രചരപ്പിക്കുക എന്ന ഫാസിസ്റ്റ് തന്ത്രം ഏറ്റവും ഫലപ്രമായി നടപ്പാക്കാനുള്ള വഴിയാണ് സോഷ്യല്‍ മീഡിയ ഒരുക്കുന്നത്. ശമ്പളം വാങ്ങി കള്ളം പ്രചരിപ്പിക്കുന്ന സംഘങ്ങളും വ്യാപകമാണതില്. കള്ളം പ്രചരിക്കുന്ന വേഗതയില്‍ ഒരിക്കലും സത്യത്തിന് പ്രചരിക്കാനാവില്ല. സോഷ്യല്‍ മീഡിയ സോഷ്യല്‍ കണ്ട്രോള് മീഡിയ ആണ്. അവയിലെ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക.
ഫാസിസം മാത്രമല്ല, ഒരാശയത്തേയും പുറത്തു നിന്ന് എതിര്‍ത്ത്, പ്രതികരിച്ച് തോല്‍പ്പിക്കാമെന്ന് ഒരുക്കലും കരുതരുത്. ബദല്‍ ആശയങ്ങള്‍ സ്ഥാപിക്കുക. അതിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുക. പ്രതികരിക്കരുത്. കാരണം നിങ്ങള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ല.
ഗുണപാഠം: നിങ്ങളുടെ ശത്രുക്കളാവരുത് നിങ്ങളുടെ വ്യക്തിത്വത്തെ നിര്‍വ്വചിക്കുന്നത്.
അനുബന്ധം:
- ഫാസിസം എന്നാൽ എന്ത്
- ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍
- ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്
- ഡിങ്കോയിസം ശരിയാണ്…പക്ഷേ നശിപ്പിക്കരുത്
- താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.